ജാമ്യത്തിലിറങ്ങിയിട്ടും യുവതിയുടെ ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി യുവതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

പാലക്കാട്: 53.950 ഗ്രാം മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

ബെംഗളൂരുവിൽനിന്ന് ആൻസിയാണു ലഹരിമരുന്ന് എത്തിച്ചത്. ആൻസിയിൽനിന്നു മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേർ. 2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.