കൊല്ലം: തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെ (30) ഷാർജയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അതുല്യയുടെ കുടുംബം. ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനു സംശയരോഗമുണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സ്ത്രീകളെ അടിമയായാണ് കണ്ടിരുന്നത്. ആണുമായും പെണ്ണുമായും സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലി ചെയ്ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. മകളെ വളർത്താനാണ് ഭർത്താവിന്റെ അടി മുഴുവൻ കൊണ്ടത്. സതീഷ് ഓഫിസിൽ പോകുമ്പോൾ ഷൂ വരെ ധരിപ്പിച്ചു കൊടുക്കുമായിരുന്നു. അതുല്യ സന്തോഷം പുറത്തു കാണിച്ച് ജീവിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
പ്രശ്നക്കാരനായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. അതുല്യ പിണങ്ങി വീട്ടിലെത്തിയ സമയത്ത് പുലർച്ചെ 3 മണിക്ക് ഒരു സംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടി കടന്നതായി അയൽവാസി പറഞ്ഞു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു വരവ്. അന്ന് അത് തടസ്സപ്പെടുത്തിയതായും അയൽവാസി പറഞ്ഞു. മദ്യപിച്ച് ഓഫിസിലെത്തിയതിന് സതീശിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞു. മദ്യപിച്ച് വിദേശത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ചവറ എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കുംഭാഗം എസ്ഐ എൽ.നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി.
കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.





