ഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തി. നമ്പള്ളി മാർക്കറ്റിന് സമീപമുള്ള ഈ വീട് ഏഴ് വർഷത്തിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു. വീടിനു സമീപത്തെ സ്ഥലത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അസ്ഥികൂടം കണ്ട കാര്യം അറിയിച്ചത്.
കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് വീട്ടിനകത്തേക്കു വീഴുകയായിരുന്നു. പന്ത് എടുക്കാനായി കുട്ടികളും പ്രദേശവാസിയും വീട്ടിനുള്ളിൽ കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇയാൾ ഇതിന്റെ ദൃശ്യങ്ങളെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.
വീഡിയോയിൽ വീടിന്റെ അടുക്കള പോലെ തോന്നിപ്പിക്കുന്ന ഭാഗത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന ഒരു അസ്ഥികൂടം കാണാം. അവശിഷ്ടങ്ങൾക്ക് ചുറ്റുമായി പാത്രങ്ങൾ ചിതറിക്കിടക്കുന്നതും കാണാം.
കുറ്റകൃത്യ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള പ്രത്യേക യൂണിറ്റായ ക്ലൂസ് ടീം വീട് സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
വീടിന്റെ ഉടമ വിദേശത്താണ് താമസിക്കുന്നതെന്നും ഏഴ് വർഷത്തിലേറെയായി വീട് ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. മുനീർ ഖാൻ എന്നയാളുടേതാണ് വീടെന്ന് എസിപി കിഷൻ കുമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ നാലാമത്തെ മകനാണ് ഇവിടെ താമസിച്ചിരുന്നത്.





