വീണ്ടും നിപ, പാലക്കാട് സ്വദേശിയിൽ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

0
192
  •  കഴിഞ്ഞ ദിവസം മരിച്ച മലപ്പുറത്തെ വിദ്യാര്‍ഥിക്കും നിപയാണെന്ന് സംശയം.

പാലക്കാട്: പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരണം. പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. ഇവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. 7,8,9,11 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയാണ്. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.

കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ വിദ്യാര്‍ഥിക്കും നിപയാണെന്ന് സംശയമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച 18 കാരിക്ക് പ്രാഥമിക പരിശോധനയില്‍ നിപ ബാധയെന്ന് കണ്ടെത്തിയിരുന്നു. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധന ഫലമാണ് പോസിറ്റിവ് ആയത്.

കഴിഞ്ഞമാസം (ജൂണ്‍) 28നാണ് പെണ്‍കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. ഈ മാസം ഒന്നാം തീയതി പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. പൂനെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന ലഭിക്കും. ഇത് ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വെന്റിലേറ്ററിലാണ് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കോഴിക്കോട് വരുന്നതിനിടെ മസ്തിഷ്‌കമരണം സംഭവിച്ചു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.

2018ലാണ് കേരളത്തില്‍ ആദ്യമായി നിപ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് പേരാമ്പ്രയിലായിരുന്നു അത്. പിന്നീട് കേരളത്തില്‍ പലയിടങ്ങളില്‍ നിപ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 25 പേര്‍ നിപ ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം ഇത് 28 ആണ്.