ന്യൂഡൽഹി∙ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ ഭാരവാഹിയുമായ സാഖിബ് അബ്ദുൽ നച്ചൻ (57) മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരിച്ചു.
ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മരണം. 2023ൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതു മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇയാൾ. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയതിനു തൊട്ടുപിന്നാലെ തന്നെ ഇയാൾക്ക് മസ്തിഷ്ക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഘയിൽ ജനിച്ച സാഖിബ്, തൊണ്ണൂറുകളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ൽ ദേശവിരുദ്ധ പ്രവൃത്തികളെത്തുടർന്ന് സിമി നിരോധിക്കപ്പെട്ടു. 2002ലും 2003ലും മുംബൈയിൽ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സാഖിബിന്റെ പേര് ദേശീയശ്രദ്ധയിൽ വരുന്നത്. 13 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണങ്ങളിൽ സാഖിബിനു പങ്കുണ്ടെന്ന് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ–56 തോക്കുകൾ കൈയിൽ വച്ചതടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. തുടർന്നു ഭീകരവിരുദ്ധ കോടതി ഇയാളെ 10 വർഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിനെത്തുടർന്ന് 5 മാസം ശിക്ഷായിളവ് ലഭിച്ചതോടെ 2017ൽ ശിക്ഷ പൂർത്തിയാക്കിയിരുന്നു. എന്നാൽ 2023ൽ എൻഐഎ വീണ്ടും അറസ്റ്റു ചെയ്തു. ഡൽഹിയിൽനിന്നും പഡ്ഗയിൽനിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
….





