UDF പ്രതീക്ഷ 15,000 ഭൂരിപക്ഷം, ജയം ഉറപ്പെന്ന് LDF, 10,000 വോട്ട് പിടിക്കുമെന്ന് അന്‍വര്‍ ക്യാമ്പ്‌

0
258

മലപ്പുറം: തുല്യശക്തികളുടെ പോരാട്ടമായി മാറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയഗോള്‍ ആരുടെ ബൂട്ടില്‍നിന്ന് പിറക്കുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേരളമാകെ. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ആദ്യഗോളടിച്ച യുഡിഎഫിനെ കരുത്തനായ എതിരാളിയെ നിര്‍ത്തിയാണ് എല്‍ഡിഎഫ് സമനിലയില്‍ കുരുക്കിയത്. തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ പി.വി. അന്‍വറും തൊടുത്തൂ, ഗോളൊന്ന്.

പതുക്കെ യുഡിഎഫും എല്‍ഡിഎഫുമായുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ ഉപതിരഞ്ഞെടുപ്പില്‍, കനത്ത പോളിങ് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ അന്തിമ വിജയി ആരെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുകയാണ്. നിശ്ചിതമയത്തും അധികസമയത്തും തുല്യത പാലിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതുപോലൊരു അവസ്ഥ. ഷൂട്ടൗട്ടിലെ അവസാനകിക്കും തൊടുക്കാതെ ഫലം നിര്‍ണയിക്കാനാവാത്ത നില.

പെട്ടിയില്‍വീണ 75.27 ശതമാനം വോട്ടില്‍ ആരുടെ മനം ആര്‍ക്കൊപ്പം എന്ന് നിശ്ചയിക്കാനാകാതെ അങ്കലാപ്പിലാണ് മുന്നണികള്‍. ഉയര്‍ന്ന പോളിങ് ശതമാനം തന്നെയാണ് മുന്നണികളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 75.23 ആയിരുന്നു പോളിങ് ശതമാനം. വ്യാഴാഴ്ച രാത്രിവരെ 74.35 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ പോളിങ് ഉയര്‍ന്നപ്പോള്‍ അത് ആര്‍ക്ക് ഗുണംചെയ്യുമെന്നതാണ് ഇനിയറിയാനുള്ളത്.