‘ഖാംനഇ ഈസി ടാര്‍ഗറ്റ്, ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം’; നിരുപാധികം കീഴടങ്ങണം: ഭീഷണിയുമായി ട്രംപ്

0
117

ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ഏതു ചര്‍ച്ചയുമുള്ളൂവെന്ന് ഇറാന്‍

വാഷിംഗ്ടൺ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാർഗറ്റ് ആണെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

“പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് – ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ പോകുന്നില്ല (കൊല്ലുക!), കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.” ട്രംപ് പറഞ്ഞു.

ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ഏതു ചര്‍ച്ചയുമുള്ളൂ, ആക്രമണങ്ങള്‍ക്ക് ‘കനത്ത തിരിച്ചടി’ നല്‍കുന്നതുവരെ പിന്മാറ്റമില്ല

വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിരാകരിച്ചിരിക്കുകയാണ് ഇറാന്‍. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് ‘കനത്ത തിരിച്ചടി’ നല്‍കുന്നതുവരെ പിന്മാറ്റമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്റാഈൽ -ഇറാന്‍ സംഘര്‍ഷം ലോക സാമ്പത്തികക്രമത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പിടിവിടുമ്പോഴാണ് ഖത്തറും ഒമാനും ചേര്‍ന്നു മധ്യസ്ഥത ശ്രമവുമായി ഇറങ്ങുന്നത്. എന്നാല്‍, ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ ഒരു സമാധാന ചര്‍ച്ചയുമില്ലെന്നു മധ്യസ്ഥരോട് വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍.

ഇസ്റാഈൽ തുടക്കമിട്ട ആക്രമണത്തിനു തക്ക മറുപടി നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ ഗൗരവത്തിലുള്ള അനുരഞ്ജന ചര്‍ച്ചകളിലേക്കു കടക്കൂവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.