അഞ്ചുമിനിറ്റ് പുരുഷന്റെ ആലിംഗനം; ചൈനീസ് യുവതികള്‍ നല്‍കുന്നത് 600 രൂപ

0
1384

അഞ്ചുമിനിറ്റ് മനോഹരമായ പുരുഷ ആലിംഗനത്തിനായി ചൈനീസ് യുവതികള്‍ നല്‍കുന്നത് 20 യുവാന്‍  മുതല്‍ 50 യുവാന്‍ വരെ, അതായത് 600 രൂപ. മാനസിക സമ്മര്‍ദ്ദം കുറച്ച് ആശ്വാസവും സ്നേഹവും ശക്തിയും നല്‍കുന്ന പുരുഷന്റെ ആലിംഗനത്തിന് പറയുന്ന പേരാണ് ‘മാന്‍ മം’. ഈ ‘മാന്‍ മം’നു വേണ്ടിയാണ് യുവതികള്‍ പണം ചെലവഴിക്കുന്നത്.

ആപ്പുകളിലൂടെയാണ് ഈ മാന്‍ മം ഏര്‍പ്പാട് ചെയ്യുന്നത്, പൊതുയിടങ്ങളിലോ മാളുകളിലോ എവിടേയും കൈമാറപ്പെടുന്നതാണ് ഈ പ്രത്യകതരം ആലിംഗനം. ചൈനയില്‍ ഇപ്പോള്‍ ട്രെന്‍ഡാണ് ഈ മാന്‍ മംസ്. അതിസമ്മര്‍ദ്ദത്തിലിരിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ ഓഫര്‍ ചെയ്യുന്ന ആശ്വാസമായാണ് ആ നാട് ഇതിനെ കാണുന്നത്. മസ്കുലാര്‍ ബോഡിയുള്ള ഒരു പുരുഷന്റെ മനോഹരമായ ആലിംഗനം സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസവും ആനന്ദവുമേകാനും സാധിക്കുമെന്നാണ് ഇതിനു പിന്നിലെ കാരണം.

പ്രത്യേക ആപ്പിലൂടെ നടത്തുന്ന ചാറ്റിനു പിന്നാലെയാണ് മാന്‍ മംസ് നടത്തുന്നത്. സബ്‌വേ സ്റ്റേഷനുകളും മാളുകളും പൊതുയിടങ്ങളും ആലിംഗനത്തിനു ഉപയോഗപ്പെടുത്താം. അതൊരു വൈകാരിക പിന്തുണയായി കാണുന്നതുകൊണ്ടു തന്നെ മറ്റുള്ളവര്‍ക്കും ഈ ആലിംഗനങ്ങള്‍ പ്രശ്നമാകുന്നില്ല. സൗത്ത്ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടനുസരിച്ച് ആദ്യഘട്ടത്തില്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന മസിലന്‍മാരെ വിശേഷിപ്പിക്കുന്ന പ്രയോഗമായിരുന്നു ‘മാന്‍ മംസ്’. എന്നാലിപ്പോള്‍ കഥമാറിയതോടെ നല്ല ശരീരവും, നല്ല മനസും, ക്ഷമയുമുള്ള പുരുഷന്റെ ആലിംഗനത്തെ വിശേഷിപ്പിക്കുന്ന പേരായി മാറിയിരിക്കുകയാണിത്.

തന്റെ പഠനത്തിലും പ്രൊജക്ടിലുമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാന്‍ മംസിലൂടെ സാധിച്ചെന്നുപറഞ്ഞ് ഒരു വിദ്യാര്‍ഥിനി പോസ്റ്റ് പങ്കുവച്ചതും ഈ അടുത്ത കാലത്താണ്. സെക്കന്ററി സ്കൂളിന്റെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍വച്ചാണ് ആലിംഗനം നടത്തിയതെന്നും തനിക്ക് വലിയ ആശ്വാസം തോന്നിയെന്നുമുള്ള വിദ്യാര്‍ഥിനിയുടെ പോസ്റ്റിനു കിട്ടിയത് ഒരു ലക്ഷത്തിലേറെ കമന്റ്സായിരുന്നു. പുരുഷന്റെ ശരീരം, മാന്യത, പെരുമാറ്റം, ക്ഷമ, എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ മാന്‍ മംസിനായി പുരുഷനെ തിരഞ്ഞെടുക്കുന്നത്.

നല്ല ശരീരമുള്ള വനിതാ അത്‌ലറ്റുകളേയും ആലിംഗനത്തിനായി പരിഗണിക്കുന്നുണ്ട്. മാന്‍ മംസിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ സ്വകാര്യചാറ്റ് നടത്തും. പിന്നീടാണ് പരസ്പരം കണ്ട് ആലിംഗനം ചെയ്ത് ആശ്വാസമണയുന്നത്. ഇത്തരം മനോഹരമായ ആചാരങ്ങള്‍ എന്തുകൊണ്ട് കേരളത്തിലേക്ക് എത്തുന്നില്ലെന്നതാണ് ഈ വാര്‍ത്തകേട്ട മലയാളി യുവാക്കളുടെ സംശയം.