ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണം; ഡോ.വി.പി.ഗംഗാധരന് വധഭീഷണി

കൊച്ചി: അർബുദ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന് വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് കത്തിലൂടെയുള്ള ഭീഷണി. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണം എന്നാണ് ആവശ്യപ്പെടുന്നത്. തപാല്‍ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നൽകി. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിൽ ആരോപിക്കുന്നത്. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നല്‍കാതിരുന്നാല്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നു. തപാൽ വകുപ്പുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.