ട്രാൻസ് ദമ്പതിമാരുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ വേണ്ട; രക്ഷിതാവ് മതിയെന്ന് കോടതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛൻ, അമ്മ എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം രക്ഷിതാക്കള്‍ എന്ന് മതിയെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പിതാവ്, മാതാവ് എന്നതിനു പകരം രക്ഷിതാവ് എന്നാക്കിമാറ്റണമെന്നാണ് കോടതി അറിയിച്ചത്.

കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ 2023-ല്‍ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നഗരസഭ ഇത് നിരസിച്ചു.

ഇതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തില്‍ ഒന്നും പാടില്ല. നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശംനല്‍കി.