ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതി അലക്ഷ്യ ഹർജി തള്ളി. സുപ്രീം കോടതി രജിസ്ട്രാറാണ് ഹര്‍ജി തള്ളിയത്. കേസെടുക്കുന്നതിൽ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ചതിനാണ് സുഭാഷ് തീക്കാടന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഹര്‍ജി നല്‍കിയത്. ജുഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് സുഭാഷ് തീക്കാടൻ കത്ത് നൽകുകയും ചെയ്തിരുന്നു. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സുപ്രീം കോടതിക്കെതിരെ വിമർശനം കടുപ്പിച്ച് രംഗത്തെത്തിയത്.
കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ധൻകർ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചിരുന്നു.