ഗൾഫ് സന്ദർശനത്തിന് മുമ്പായി സർപ്രൈസുമായി ട്രംപ്?; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു

0
1251

റിയാദ്: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനം നാളെ തുടങ്ങും. സഊദി ബറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ആണ് യുഎസ് പ്രസിഡൻ്റ് സന്ദർശിക്കുന്നത്. ഗസ്സ ഉൾപ്പെടെ പശ്ചിമേഷ്യയിൽ കത്തുന്ന ധാരാളം വിഷയങ്ങൾ ഉണ്ടായിരിക്കെ, ട്രംപിന്റെ സന്ദ്രശനത്തിന് മുന്നോടിയായി ഞെട്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പൊൾ പുറത്തുവരുന്നത്. ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണം, ഹമാസിനെ നിരായുധീകരിക്കണം എന്ന വ്യവസ്ഥ പാടില്ല തുടങ്ങിയ നിലപാടുകൾ ട്രംപ് സ്വീകരിക്കുന്നതായാണ് സൂചന.  

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശന വേളയിൽ സഊദി അറേബ്യ ഗൾഫ്-യുഎസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഫലസ്തീൻ രാഷ്ട്രത്തെയും യുഎസ്-സഊദി ആണവ സഹകരണത്തെയും കുറിച്ചും സന്ദർശനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ സന്ദർശനം കൂടി ആണിത്.

ട്രംപിന്റെ യാത്രയ്ക്ക് മുമ്പ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് കഴിഞ്ഞദിവസം സഊദി അറേബ്യ സന്ദർശിച്ചു. സഊദികളുമായുള്ള സിവിൽ ആണവ സഹകരണത്തിൽ ഈ വർഷം ലോകത്തിന് അർത്ഥവത്തായ സംഭവവികാസങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പ്രധാന പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആണവ വിദഗ്ധർ പറയുന്നു. ചെറിയ നടപടികൾ പോലും ഒരു സന്ദേശം അയയ്ക്കുമെന്ന് വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് വിദഗ്ദ്ധനായ ജോൺ ആൾട്ടർമാൻ എപിയോട് പറഞ്ഞു.

സഊദിക്കൊപ്പം ഖത്തറും യുഎഇയുയും സന്ദർശിക്കും

തന്റെ രണ്ടാം ടേമിലെ ആദ്യ ഔദ്യോഗിക വിദേശയാത്രയില്‍ സഊദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും ഇതോടൊപ്പം ഈമേഖലയിലെ മറ്റ് അധിക സന്ദര്‍ശനങ്ങളും ഉള്‍പ്പെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. യുഎസ് വ്യാപാരത്തിലും നിക്ഷേപങ്ങളിലും 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് ജനുവരിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു. 2017 ല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. ആദ്യ ടേമിലും സഊദിയുമായി അടുത്ത ബന്ധം അദ്ദേഹം സ്ഥാപിച്ചു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ അരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ആക്രമണത്തിന് യുഎസ് പിന്തുണതുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ട്രംപ് മുസ് ലിം ലോകത്തെ സ്വാധീനശക്തിയായ സഊദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നത്. അതിനാല്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്ന ഏറ്റവും പ്രധാന വിഷം ഫലസ്തീന്‍ തന്നെയായിരിക്കും. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണി മുന്നിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്. സ്വതന്ത്രഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്‌റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്നാണ് സഊദിയുടെ നിലപാട്. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗൾഫ് രാഷ്ട്രങ്ങളുടെ ഈ ശക്തമായ നിലപാട് ട്രമ്പിന് ബോധ്യപ്പെട്ടു എന്നാണ് വൃത്തങ്ങൾ പറഞ്ഞത്.

സഊദിയെ യുഎസ് ആശ്രയിക്കാന്‍ കാരണമുണ്ട്

റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുത്തത് ഭീഷണിയായിട്ടാണ് ട്രംപ് കാണുന്നത്. യൂറോപ്യന്‍ യൂനിയനും യു.എസും മൊത്തം ഭീഷണിപ്പെടുത്തിയിട്ടും കുലുങ്ങാതെയാണ് റഷ്യ, ഉക്രൈനില്‍ അധിനിവേശത്തിന് തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ബഹുതല ചര്‍ച്ചകള്‍ നടന്നെങ്കിലും റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞതുമില്ല. ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഇനിയും റഷ്യയെ മാറ്റിനിര്‍ത്തുന്നത് യുഎസിന് തന്നെയാകും അപകടം എന്നും ട്രംപ് മനസ്സിലാക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനുമായി സഊദിയിലെ അല്‍ സഊദ് രാജകുടുംബത്തിന് ഏറെ സ്വാധീനം ഉണ്ട്. യുഎസുമായും സഊദിക്ക് നല്ല ബന്ധം തന്നെയാണുള്ളത്. ഈ സാഹചര്യത്തിലാണ് സഊദിയെ മുന്നില്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ട്രംപ് ഒരുങ്ങിയത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക