Wednesday, 14 May - 2025

ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കടത്താൻ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

22 പ്രവാസികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച മറ്റൊരു പ്രവാസിയും അറസ്റ്റിൽ

മക്ക: ഹജ് പെര്‍മിറ്റില്ലാത്ത നാലു വിദേശികളെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന മൂന്നു വിദേശികളെയും സന്ദര്‍ശന വിസയിലെത്തിയ മറ്റൊരു വിദേശിയെയുമാണ് ഇന്ത്യക്കാരന്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇവർക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അഞ്ചു പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.

ഹജ്ജ് പെർമിറ്റില്ലാതെ നിയമവിരുദ്ധമായി തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശിയെയും ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന ബസിൽ 22 പ്രവാസികളെയാണ് ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മക്ക നഗരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്.

ഹജ്ജ് സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് നിയമവിരുദ്ധമായി തീർത്ഥാടകരെ കടത്താൻ ശ്രമം നടന്നത് കണ്ടെത്തിയത്. അറസ്റ്റിലായ ഈജിപ്ഷ്യൻ സ്വദേശിയെ തുടർ നടപടികൾക്കും ശിക്ഷ നടപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട സമിതിക്ക് കൈമാറി.

ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്യാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. സന്ദർശക വിസയിലെത്തി ഹജ്ജിന് ശ്രമിക്കുന്നവർക്കും ഈ പിഴ ബാധകമാണ്.

വിസിറ്റ് വിസ ഉടമകളെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുവരികയോ അവർക്ക് താമസസൗകര്യം ഒരുക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് 100,000 റിയാൽ വരെ പിഴയും നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുകയും 10 വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.

നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴത്തുക വർധിക്കും. നിയമവിരുദ്ധമായി തീർത്ഥാടകരെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കാരിയറുടെയോ മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണെങ്കിൽ അത് കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. ഹജ്ജ് സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായുള്ള നടപടികൾ തുടരുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

Most Popular

error: