നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് ബന്ധു; കവർച്ച നടത്തിയത് സ്വർണത്തോടുള്ള ഭ്രമം കൊണ്ടെന്ന് മൊഴി

കണ്ണൂർ കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ വരന്റെ ബന്ധു പിടിയിൽ. വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. മോഷണം നടത്തിയതിന് പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു.

സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ദിവസം തന്നെയാണ് കൊല്ലം സ്വദേശിനിയായ ആർച്ച എസ്. സുധിയുടെ ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ സ്വർണം മോഷണം പോയത്.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആർച്ച മെയ് ഒന്നിനാണ് കരിവെള്ളൂർ സ്വദേശിയെ വിവാഹം ചെയ്തത്. കൊട്ടണച്ചേരി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വധുവും സംഘവും വരൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു. അവിടെ എത്തിയ ഉടൻ തന്നെ ആഭരണങ്ങൾ വീടിൻ്റെ മുകൾ നിലയിലുള്ള റൂമിലെ അലമാരയിൽ സൂക്ഷിച്ച് വെച്ചിരുന്നു. പിന്നീട് രണ്ടാം തീയതി വൈകീട്ടോടു കൂടിയാണ് വീട്ടിലെത്തിയ ബന്ധുക്കളെ കാണിക്കാൻ ആഭരണം പുറത്തെടുക്കാൻ നോക്കിയപ്പോൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.