അഞ്ച് മാസമായി പൈസ നല്‍കുന്നില്ല, കരാര്‍ വ്യവസ്ഥയും പലിച്ചില്ല; MVD സേവനം നിര്‍ത്തി സി-ഡിറ്റ്

കോഴിക്കോട്: സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) മോട്ടോര്‍വാഹന വകുപ്പിന് നല്‍കിവരുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ്. മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ കടുത്ത നടപടിക്ക് സി-ഡിറ്റ് ഒരുങ്ങിയത്.

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ളവിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ്. അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുമുണ്ട്. സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ ഐടി ഉപകരണങ്ങള്‍ തകരാറിലായാല്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയുണ്ടാകും. ഉപകരണങ്ങളുടെ വിതരണം അവസാനിച്ചാലും വലിയബുദ്ധിമുട്ടുണ്ടാകും. ഇത് ജനങ്ങള്‍ക്കുള്ള സേവനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

സി-ഡിറ്റുമായി വര്‍ഷങ്ങളായുള്ള കരാറാണിത്. മോട്ടോര്‍വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് മൂന്നുവര്‍ഷ കരാര്‍ 2021 ജനുവരി 31-ന് അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാലുവര്‍ഷത്തോളമായി സി-ഡിറ്റ് തുടര്‍ന്നും സേവനംനല്‍കുകയായിരുന്നു. എന്നാല്‍ അഞ്ചുമാസമായി പ്രവര്‍ത്തനത്തുക ലഭിച്ചിട്ടില്ല. അതിനുപുറമേ പുതുക്കിയ കരാര്‍വ്യവസ്ഥകള്‍ അംഗീകരിച്ചുനല്‍കാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ സേവനങ്ങള്‍ നിര്‍ത്തിക്കൊണ്ട് സി-ഡിറ്റ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.