തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരസ്യനീക്കത്തിൽ സംസ്ഥാന സർക്കാർ വൃത്തങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തിങ്കളാഴ്ചത്തെ തീയതിയിൽ ചൊവ്വാഴ്ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആദ്യഘട്ടത്തിൽ പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എം വിൻസന്റ് എംഎൽഎയെ മാത്രമായിരുന്നു ക്ഷണിച്ചിട്ടുണ്ടായിരുന്നത്. വിഷയം പ്രതിഷേധത്തിന് ഇടയാക്കിയതോടെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽ നിന്ന് ഒരു ക്ഷണകത്ത് പ്രതിപക്ഷനേതവിന്റെ ഓഫീസിലെത്തി. എന്നാൽ കത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്. ആ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കത്ത് പോലും അപമാനിക്കുന്നതിനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ട്രയൽ റണ്ണിനും പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.





