പേരക്കുട്ടിയെ വിവാഹം ചെയ്ത് ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ട് അന്‍പതുകാരി. ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ദ്രാവതിയാണ് സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയും ഇല്ലാതാക്കി പേരക്കുട്ടിക്കൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടത്. 50 വയസ്സുള്ള ഇവര്‍ തന്റെ 30 വയസ്സുള്ള കൊച്ചുമകനുമായി ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.
അംബേദ്കർ നഗറിൽ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്ദ്രാവതിയും അവരുടെ പേരക്കുട്ടിയായ ആസാദും തമ്മിൽ വളരെക്കാലമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ കണാറുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള കുടുംബബന്ധം കാരണം ആരും സംശയിച്ചില്ല. എന്നാല്‍ ഇരുവരും ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പ് ഇന്ദ്രാവതിയുടെ ഭർത്താവ് ചന്ദ്രശേഖർ ഇരുവരുടേയും രഹസ്യ സംഭാഷണം കേള്‍ക്കാനിടയായി. ഇരുവരും പ്രണയത്തിലാണെന്ന് മനസിലാക്കിയ ഇയാള്‍ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയും ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇന്ദ്രാവതിയും ആസാദും അതിന് കൂട്ടാക്കാതെ വിവാഹം കഴിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഒടുവില്‍ പ്രശ്നം പരിഹരിക്കാൻ ചന്ദ്രശേഖർ പൊലീസിനെ സമീപിച്ചു. എന്നാല്‍ ഇരുവരും പ്രായപൂര്‍ത്തിയായവരും മുതിര്‍ന്നവരുമായതിനാല്‍ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് പറഞ്ഞ പൊലീസ് പരാതി സ്വീകരിച്ചില്ല. എങ്കിലും പിന്മാറാതിരുന്ന ചന്ദ്രശേഖര്‍ ബന്ധം അവസാനിപ്പിക്കാന്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിക്കുന്നതിനിടെയാണ് ഭർത്താവിനെയും കുട്ടികളെയും വിഷം കൊടുത്ത് കൊല്ലാൻ ഇന്ദ്രാവതി ആസാദുമായി ഗൂഢാലോചന നടത്തിയത്.
ഒടുവില്‍ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് കൊച്ചുമകനുമായി ഒളിച്ചോടിയ ഇന്ദ്രാവതി ഗോവിന്ദ് സാഹിബ് ക്ഷേത്രത്തിലെത്തി വിവാഹിതരാകുകയായിരുന്നു. വിശ്വാസവഞ്ചനയിൽ തകർന്ന ഇന്ദ്രാവതിയുടെ ഭര്‍ത്താവ് ചന്ദ്രശേഖർ തന്‍റെ ഭാര്യ മരിച്ചെന്ന് പ്രഖ്യാപിച്ച് ആചാരപ്രകാരം കര്‍മങ്ങള്‍ നടത്തുകയും ചെയ്തു. ചന്ദ്രശേഖറിന്‍റെ രണ്ടാം ഭാര്യയാണ് ഇന്ദ്രാവതി. ജോലി സംബന്ധമായി വീട്ടിൽ നിന്ന് ഇടയ്ക്കിടെ ചന്ദ്രശേഖര്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. ഇത് ഇന്ദ്രാവതിയും ആസാദും തമ്മിലുള്ള ബന്ധം വളരാൻ കാരണമായെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. ചന്ദ്രശേഖറിനും ഇന്ദ്രാവതിക്കും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.