സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ഹൃദയം ഒഴികെയുള്ള അവയവങ്ങൾ ദാനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. ചടയമംഗലം സ്വദേശി ബിനുവിൻ്റെ ഹൃദയം ഒഴികെയുള്ള അവയവങ്ങൾ ദാനം ചെയ്യും.

ഹൃദയത്തിന്റെ വലിപ്പവ്യത്യാസമാണ് പ്രതിസന്ധിത്ത് കാരണമായതെന്നാണ് സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ വ്യക്തമാക്കുന്നത്. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും.

മാര്‍ച്ച് 10നുണ്ടായ വാഹനാപകടത്തിലാണ് ബിനുവിന് ഗുരുതരമായി പരിക്കേറ്റത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മാർച്ച് 13നാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

തുടർന്ന്, ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കെ-സോട്ടോ (K-SOTO) വഴി അവയവങ്ങൾ ആവശ്യമുള്ള രോഗികളെ കണ്ടെത്തുകയും ദാന പ്രക്രിയ ആരംഭിക്കുകയും ചെയ്തു.