കോഴിക്കോട്: മായനാട് പാലക്കാട്ടുവയലിൽ ആൾക്കൂട്ട മർദത്തില്‍ ഇരുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് പിതാവും രണ്ടുമക്കളും. മായനാട് സ്വദേശി മനോജ് മക്കളായ അജയ്, വിജയ് എന്നിവരാണ് പൊലീസ് പിടിയിലായത്.കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
മായനാട് സ്വദേശി സൂരജ് ആണ് ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ പ്രദേശത്ത് നടന്ന ഉത്സവത്തിനിടെയാണ് സൂരജിന് മർദനമേറ്റത്. പിടിയിലായ മനോജ് മക്കളായ അജയ്, വിജയ് എന്നിവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേർന്നാണ് മർദിച്ചത്.
ചെത്തുകടവ് എസ് എൻ ഇ സി കോളേജ് വിദ്യാർഥിയായ സൂരജും പ്രതികളിലൊരാളും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് ആൾക്കൂട്ട മർദനത്തിൽ കലാശിക്കുകയായിരുന്നു. പിടിയിലായത് മൂന്നു പേരെ കൂടാതെ കൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.