ന്യൂഡൽഹി: ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇസ്‌ലാമോഫോബിയയും മുസ്‌ലിംകൾക്കെതിരെ ആക്രമണവും വിദ്വേഷപ്രചരണവും കൂടുന്നു. പലയിടത്തും മുസ്‌ലിംകൾക്കും മുസ്‌ലിംകളുടെ സ്ഥാപനങ്ങൾക്കും എതിരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പമാണ് വിദ്വേഷപ്രചരണവും കൊഴുക്കുന്നത്.
ഭീകരാക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ രാജസ്ഥാനിൽ മുസ്ലിം പള്ളിയുടെ കവാടത്തിൽ ഭീകരതക്ക് മതം ഉണ്ട്, പാകിസ്ഥാൻ മൂർദാബാദ് എന്ന് എഴുതിയ പോസ്റ്ററുകൾ പതിച്ചു. ജയ്പൂരിലെ ഹവ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ മഹൽ ബാൽമുകുന്ദാചാര്യയുടെ നേതൃത്വത്തിൽ ഉള്ള സംഘ്പരിവാർ പ്രവര്ത്തകര് ആണ് വിദ്വേഷം നിറഞ്ഞ പ്രവർത്തി ചെയ്തത്. ജയ് ശ്രീ രാം മുദ്രാവാക്യവുമായി പള്ളിയുടെ കോമ്പൗണ്ടിൽ പ്രവേശിച്ചാണ് പോസ്റ്റർ പതിച്ചത്. ചെരിപ്പുകൾ അഴിക്കാതെ എത്തിയ പ്രവര്ത്തകര് അംഗശുദ്ധി വരുത്തി വിശ്വാസികൾ പ്രവേശിക്കുന്ന പടവിൽ ആണ് പോസ്റ്റർ പതിച്ചത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആണ് അക്രമി സംഘം പള്ളിക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ എംഎൽഎ യ്‌ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവം സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് പള്ളി കമ്മിറ്റി നൽകിയ പരാതിയിൽ ആണ്, മടസ്പർദ ഇളക്കി വിടാൻ ശ്രമിച്ചു എന്നുൾപ്പെടെയുള്ള വകുപ്പുകളിൽ കേസ് എടുത്തത്.
ഭീകരതയ്ക്കും പാകിസ്ഥാനുമെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത് എന്നാണ് ഇതേകുറിച്ച് ബാൽമുകുന്ദാചാര്യ പറഞ്ഞത്. ക്രമസമാധാന പാലനത്തിനായി അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചതായി അഡീഷണൽ പോലീസ് കമ്മീഷണർ ഹരി ശങ്കർ ശർമ്മ പറഞ്ഞു. സംഘർഷഭരിത പ്രദേശങ്ങളിൽ പോലീസ് പിക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്- അഡീഷണൽ പോലീസ് കമ്മീഷണർ രാമേശ്വർ സിംഗ് പറഞ്ഞു. കേസെടുത്തത്തിന് പിന്നാലെ ബാൽമുകുന്ദാചാര്യ മുസ്ലിം സമൂഹത്തോട് ക്ഷമാപണം നടത്തി.
ബിജെപി എംഎൽഎയുടെ നടപടിയെ പ്രതിപക്ഷം വിമർശിച്ചു. നിങ്ങൾ ഒരു കോമഡിക്കാരനെ തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് ലഭിക്കുന്നത് ഒരു ‘സർക്കസ്’ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് മനീഷ് മിർധ പറഞ്ഞു. സംഭവത്തെ കോൺഗ്രസ് എംഎൽഎ മുഹമ്മദ് റഫീഖ് ഖാൻ അപലപിച്ചു. ഭീകരാക്രമണത്തിന് ശേഷം രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, ജയ്പൂർ പള്ളിയിൽ ‘ജയ് ശ്രീ റാം’, ‘പാകിസ്ഥാൻ മൂർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് രാജ്യത്തിനുള്ളിൽ മതഭ്രാന്ത് പടർത്താൻ ബിജെപി എംഎൽഎ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു
ഞങ്ങൾ എല്ലാ മതസ്ഥലങ്ങളുടെയും ആചാരങ്ങൾ അംഗീകരിക്കുന്നു. പിന്നെ ഒരാൾക്ക് എങ്ങനെ ചെരിപ്പ് ധരിച്ച് മസ്ജിദിനുള്ളിൽ പോകാൻ കഴിയും? ജയ്പൂരിലെ എല്ലാ മതത്തിലെയും ജാതിയിലെയും ആളുകൾ ഇതിൽ പ്രതിഷേധിച്ചിട്ടുണ്ട്. ബാൽമുകുന്ദാചാര്യക്ക് എംഎൽഎ ആയി തുടരാൻ അവകാശമില്ല. നിയമത്തിലും പോലീസിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. അന്വേഷണം നടത്തണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അദ്ദേഹത്തെ വെറുതെ വിടരുത്- റഫീഖ് ഖാൻ ആവശ്യപ്പെട്ടു.