മോഷണം കണ്ടെത്തിയത് ഓഡിറ്റിങ്ങിൽ
ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിൽനിന്ന് 900 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രതികളെ പെനുകൊണ്ട കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അന്വേഷണത്തിൻ്റെ പത്ത് ശതമാനം മാത്രമാണ് പൂർത്തിയായതെന്നും
അറസ്റ്റിലായവരുടെ പ്രവർത്തനരീതി അന്വേഷിച്ചുവരികയാണെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ആന്ധ്ര പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോഷ്ടിക്കപ്പെട്ട എൻജിനുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി വിറ്റഴിച്ചതായും ഇത് ആന്ധ്രയിലെ അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന വൻശൃംഖലയെ സൂചിപ്പിക്കുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. മീററ്റ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മധുര എന്നിവിടങ്ങളിലേക്കാണ് എൻജിനുകൾ കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മുപ്പതിലധികം പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
മോഷ്ടിക്കപ്പെട്ട എൻജിനുകൾ പ്രാദേശികമായി ലഭിക്കുന്ന സ്പെയർ പാർട്‌സുകൾ ഉപയോഗിച്ച് പുനഃസംയോജിപ്പിച്ച് വാഹനങ്ങൾ നിർമിക്കുന്നതായാണ് നിഗമനമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഇത് അതീവ അപകടകരമാണ്. ഈ വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനോ സാമൂഹിക വിരുദ്ധരുടെ കൈകളിൽ എത്താനോ സാധ്യതയുണ്ട്.
ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണിത്. ഇതിനു പിന്നിലെ സൂത്രധാരന്മാരെ തിരിച്ചറിയുന്നതിലും മോഷ്ടിച്ച എഞ്ചിനുകൾ ഉപയോഗിച്ച് നിർമിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിലുമാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഷണം നടന്ന അഞ്ച് വർഷ കാലയളവിൽ ഓഡിറ്റ് നടക്കാതിരുന്നോ, അല്ലെങ്കിൽ രേഖകളിൽ കൃത്രിമം കാണിച്ചോ എന്നും പരിശോധിക്കുന്നുണ്ട്- പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2020 മുതൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിയ കാറുകളുടെ 900-ത്തിലധികം എഞ്ചിനുകളാണ് മോഷ്ടിക്കപ്പെട്ടത്. 2025 മാർച്ചിൽ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന്, കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്‌ഗു ലീ മാർച്ച് 19-ന് പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലീസിൽ പരാതി നൽകി.
പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, നിർമാണ പ്ലാന്റിലേക്ക് കൊണ്ടുവരുന്നതിനിടെയും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് എൻജിനുകൾ മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് മനസ്സിലാക്കി. അന്വേഷണത്തിന്റെ തുടക്കംമുതൽ, പുറത്തുനിന്നുള്ളവരല്ല, കമ്പനിക്ക് അകത്തുനിന്നുള്ളവരാണ് മോഷണത്തിന്റെ പിന്നിലെന്ന നിഗമനത്തിലായിരുന്നു പോലീസ്.
ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് എൻജിനുകൾ മോഷ്ടിച്ചതെന്നും മുൻ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെട്ടിരിക്കാമെന്നും പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രേഖകളിൽ കൃത്രിമം കാണിച്ച് പ്ലാന്റിൽനിന്ന് എഞ്ചിനുകൾ മോഷ്ടിച്ചതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ കമ്പനിയിലെ മുൻ ജീവനക്കാർ ആണെന്നത് പോലീസിന്റെ നിഗമനങ്ങൾ ശരിവെയ്ക്കുന്നതാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക