മതം മാറിയ; മുപ്പതുകാരി പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം ചെയ്തു

0
4121

ഉത്തര്‍പ്രദേശില്‍ മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ, മറ്റ് വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം തടയാൻ എന്ന പേരിലാണ് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നത്. ശബ്‌നം എന്ന് പേരുള്ള മതം മാറി ശിവാനി എന്ന പേര് സ്വീകരിക്കുകയായിരുന്നു. നേരത്തേ യുവതി രണ്ട് തവണ വിവാഹിതയായിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മീററ്റില്‍ നിന്നുള്ളയാളെയാണ് ശിവാനി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിന്നീട് ഉപേക്ഷിച്ചു. തുടര്‍ന്ന് സൈദാന്‍വാലി ഗ്രാമത്തിലുള്ള തൗഫീഖ് എന്നയാളെ വിവാഹം ചെയ്തു. 2011 ൽ ഉണ്ടായ വാഹനാപകടത്തില്‍ തൗഫീഖിന് ഗുരുതരമായി പരിക്കേറ്റ് അംഗപരിമിതനായി.

അടുത്തിടെയാണ് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിയുമായി യുവതി അടുത്തതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പാണ് തൗഫീഖില്‍ നിന്ന് യുവതി വിവാഹ മോചനം തേടിയത്. തുടര്‍ന്ന് ഹിന്ദു മതം സ്വീകരിക്കുകയും വിദ്യാര്‍ഥിയെ വിവാഹം ചെയ്യുകയും ചെയ്തു.

അതേസമയം, വിവാഹത്തെ അനുകൂലിക്കുന്നുവെന്നാണ് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചത്. മകന്‍ സന്തോഷവനാണെങ്കില്‍ തങ്ങള്‍ക്കും സന്തോഷമാണെന്നും ഇരുവര്‍ക്കും സമാധാനപരമായ ജീവിതം ഉണ്ടാകട്ടെയെന്നും പിതാവ് പറഞ്ഞു.