സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അസാധാരണ സംഭവവികാസങ്ങള്‍. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. മാഹാരാഷ്ട്രയില്‍ നിന്നുള്ള ഡി.എൽ. കാരാട് ആണ് മത്സരിച്ചത്. ഉച്ചയ്ക്ക് 2.45 ന് വോട്ടെണ്ണൽ നടക്കും. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്.
മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ കാരാടിനോട് പ്രസീഡിയം ആവശ്യപ്പെട്ടില്ല. പാര്‍ട്ടിക്കെതിരായ പോരാട്ടമല്ലെന്ന് കാരാട് പ്രതികരിച്ചു. ലളിതമായി പറഞ്ഞാല്‍ ഇതാണ് ജനാധിപത്യം. വോട്ടെണ്ണലിന് കാത്തു നില്‍ക്കുന്നില്ല. ഫലം എന്തായാലും കുഴപ്പമില്ലെന്നും കാരാട് പ്രതികരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മത്സര സാഹചര്യത്തിലേക്ക് നീങ്ങിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളാണ് എതിര്‍പ്പ് ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയെ ഉള്‍പ്പെടുത്തതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി കമ്മിറ്റിയില്‍ ഉണ്ടെന്ന് പറഞ്ഞതോടെ നേതാക്കള്‍ പിന്‍വാങ്ങി.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമായ ഇന്ന് 85 അംഗ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. കേന്ദ്ര കമ്മിറ്റിയിൽ ഇക്കുറി 30 പുതുമുഖങ്ങളുണ്ട്. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിൽ മൂന്ന് പേർ മലയാളികളാണ്.





