ആലപ്പുഴ: പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തെ പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. എഐസിസി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിന്റെ ഹരജിയിലാണ് ഉത്തരവ്.
പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ശോഭാ സുരേന്ദ്രൻ ഒരു മാധ്യമത്തിന് അഭിമുഖം നൽകി എന്നാണ് കെ.സി വേണുഗോപാലിന്റെ പരാതി. ഇക്കാര്യമുന്നയിച്ച് മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു എം.പി.
പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രൻ ബോധപൂർവം ശ്രമിച്ചെന്നും നുണകൾ പിൻവലിച്ച് മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് കെ.സി വേണുഗോപാൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിശ്ചിത ദിവസത്തിനുള്ളിൽ മാപ്പ് പറയാൻ തയാറാവാതിരുന്നതോടെയാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വേണുഗോപാൽ ഹരജി ഫയൽ ചെയ്തത്. ഇത് പരിഗണിച്ചാണ് കേസെടുക്കാൻ ഇപ്പോൾ കോടതി ഉത്തരവിട്ടത്.
കോൺഗ്രസ് എംഎൽഎമാരായ മാത്യു കുഴൽനാടൻ, ആർ. സനൽകുമാർ, അഡ്വ. ലാലി ജോസഫ് എന്നിവർ മുഖേനയാണ് കെ.സി വേണുഗോപാൽ കോടതിയെ സമീപിച്ചത്. ഒരുവിധ തെളിവിന്റേയും പിൻബലമില്ലാതെ ശോഭാ സുരേന്ദ്രൻ തുടർച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയാണ് ക്രിമിനൽ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സംഭവത്തിൽ നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ശോഭയ്‌ക്കെതിരെ വേണുഗോപാൽ പരാതിയും നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ്.