റിയാദ്: സഊദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യൻ എന്നീ ജോലികളിലാണ് ആദ്യഘട്ട സ്വദേശിവൽകരണം നടപ്പിലാക്കുന്നതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കിയത്.
ഈ മേഖലകളിൽ നിശ്ചിത എണ്ണം ജീവനക്കാരുടേയും വിദഗ്ധരുടെയും ഒഴിവുകൾ നിർബന്ധമായും സ്വദേശികൾക്കായി നീക്കിവച്ചിരിക്കുന്നത് പാലിക്കേണ്ടി വരും. പാരാമെഡിക്കൽ വിഭാഗമായ റേഡിയോളജി – എക്സറേ 65%, ലബോറട്ടറി വിഭാഗം 70% എണ്ണവും, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ രംഗത്തെ തൊഴിലുകളിൽ 70% സൗദി സ്വദേശികളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്.
റിയാദ്, ജിദ്ദ, മക്ക, ദമാം, അൽകോബാർ എന്നീ 4 നഗരങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഒക്ടോബർ 17 മുതൽ തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ സൗദിയിൽ എല്ലായിടവും ഈ വിഭാഗത്തിൽ ഇത്തരത്തിലുള്ള സ്വദേശിവൽകരണം നടത്തും. ഒട്ടനവധി പ്രവാസി മലയാളികൾ ആരോഗ്യരംഗത്തെ പൊതു, സ്വകാര്യമേഖലകളിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ അനുബന്ധ പാരമെഡിക്കൽ വിഭാഗങ്ങളിൽ വിദഗ്ധരായും ജീവനക്കാരും സേവനമനുഷ്ടിക്കുന്നുണ്ട്. ഈ മേഖലകളിൽ സ്വദേശിവൽകരണം കർശനമാക്കുന്നതോടെ തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്കയും പ്രവാസികൾക്കിടയിൽ അലട്ടുന്നുണ്ട്