ഉലക്ക കൊണ്ട് അച്ഛനെ അടിച്ച് കൊന്നത് ഭാവഭേദമില്ലാതെ പൊലീസിനോട് വിവരിച്ച് മക്കൾ. അട്ടപ്പാടി ഒസത്തിയൂരിൽ കൊല്ലപ്പെട്ട ഈശ്വരൻ്റെ മക്കളായ രഞ്ജിത്തും രാജേഷുമാണ് മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കാര്യം തെളിവെടുപ്പിനിടെ ആവർത്തിച്ചത്.
മദ്യലഹരിയിലായിരുന്ന രഞ്ജിത്തും രാജേഷുമായി ഈശ്വരൻ തർക്കമായി. ഇതിനിടയിൽ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ഉലക്കയെടുത്ത് രഞ്ജിത്ത് ആദ്യം അടിച്ചു. പിന്നാലെ ഉലക്ക പിടിച്ചുവാങ്ങി രാജേഷും മർദിച്ചു. മരണം ഉറപ്പിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് ഈശ്വരൻ്റെ മൃതദേഹം വീട്ടിനുള്ളിലെ മുറിയിൽ കിടത്തി.
തുണി കൊണ്ട് മൂടിയ ശേഷം ഇരുവരും രക്ഷപ്പെട്ടു. പിന്നാലെ കൊലപാതക വിവരമറിഞ്ഞ ബന്ധുക്കളാണ് രഞ്ജിത്തിനെയും, രാജേഷിനെയും തടഞ്ഞ് വച്ച് അഗളി പൊലീസിന് കൈമാറിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഈശ്വരനും മക്കളും തമ്മിൽ തർക്കമുണ്ടാവുന്നത് പതിവാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അഗളി പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു ഒസത്തിയൂരിലെ തെളിവെടുപ്പ്. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെയും, രാജേഷിനെയും റിമാൻഡ് ചെയ്തു.
