കോഴിക്കോട്: സംസ്ഥാനത്ത് എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ജോലികൾ ചെയ്ത ബിഎൽഒമാർക്ക് മാസങ്ങൾ ആയിട്ടും വേതനം നൽകിയില്ലെന്ന് പരാതി. ഇതര സംസ്ഥാനങ്ങളിൽ കൂടിയ പ്രതിഫലം നൽകുമ്പോഴും കേരളത്തിൽ തുച്ഛ വേതനമാണ് നൽകുന്നതെന്ന് ബിഎൽഒമാർ പറഞ്ഞു. കിട്ടാനുള്ള പ്രതിഫലം തന്നെ കുടിശികയാണ്. വേതനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്ക് ബിഎൽഒമാർ നിവേദനം നൽകി.
എസ്ഐആർ പ്രഖ്യാപിച്ചത് മുതൽ വോട്ടെടുപ്പ് വരെ മാസങ്ങളോളം വിശ്രമമില്ലാതെ പണിയെടുത്തവരാണ് ബിഎൽഒമാർ. വോട്ടർപട്ടിക പുതുക്കൽ മുതൽ വോട്ടർ സ്ലിപ്പ് വിതരണം വരെ നീളുന്നതായിരുന്നു ജോലികൾ. എന്നാൽ പറഞ്ഞ കൂലി ഇതുവരെ ലഭിച്ചിട്ടില്ല. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിഫലം ലഭിക്കാതായതോടെ കോഴിക്കോട് ജില്ലയിലെ ബിഎൽഒമാർ കളക്ടറെ നേരിൽ കണ്ട് നിവേദനം നല്‍കി.
നിലവിൽ ലഭിക്കേണ്ട കുടിശിക തുക വലുതാണ്. വോട്ടെടുപ്പ് ദിനത്തില്‍ സഹായകേന്ദ്രം ഒരുക്കിയതിന് ലഭിക്കേണ്ട 900 രൂപ. സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ. ഹോം വോട്ടിങ് വകയിലുള്ള 650 രൂപ. അങ്ങനെ 2000 മുതൽ 6000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കാനുണ്ട്. എന്നാല്‍ ജോലിയുടെ ഭാഗമായി ഇതുവരെ കിട്ടിയത് വോട്ടെടുപ്പിന്റെ തലേന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് പറഞ്ഞു നൽകിയ ഒരു കുട മാത്രമാണെന്ന് പരാതിക്കാർ പറയുന്നു.
വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ വീടുകള്‍ തോറും കയറി വിവരങ്ങൾ ശേഖരിച്ച ബിഎൽഒമാർ, അർഹമായ വേതനത്തിനായി ഇപ്പോള്‍ കളക്ടറേറ്റ് കയറി ഇറങ്ങുകയാണ്. അർഹമായ വേതനം അനുവദിക്കണമെന്നും ഓണറേറിയം വർദ്ധന അടക്കം ഉടന്‍ പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് പ്രധാന ആവശ്യം. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനം.