യുവതിയെ ബലാത്സം​ഗം ചെയ്ത സംഭവം; പ്രതിയുടെ ചിത്രം പുറത്ത് വിട്ടു; സൂചന നൽകുന്നവർക്ക് പാരിതോഷികം

0
400

മുംബൈ : പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. പതിമൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുക. പ്രതിയുടെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. പ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9881670659, 600444569 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സ്റ്റേഷന് 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം നടന്നത്. നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി യുവതിയെ നിർത്തിയിട്ടിരുന്ന ബസിൽ എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം നാട്ടിലേയ്ക്ക് പോകാനുള്ള മറ്റൊരു ബസിൽ യുവതി കയറി. ഇതിനിടെ സുഹൃത്തിനെ കാണുകയും യുവതി പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സുഹൃത്തിന്റെ നിർദേശമനുസരിച്ച് യുവതി പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിലാണ് കുറ്റകൃത്യം നടന്നത്.