ജിദ്ദ എയർപോർട്ടിൽ എമിഗ്രേഷന് ഇനി സ്മാർട്ട് ഗേറ്റുകൾ, ഇനി ജവാസാത്ത് കൗണ്ടറുകളിൽ കാത്തു നില്‍ക്കേണ്ടതില്ല, മിനിറ്റുകൾക്കുള്ളിൽ സ്വന്തമായി എമിഗ്രേഷൻ പൂർത്തീകരിച്ചു ഉള്ളിലെത്താം

0
1646

ദമാം: സഊദിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നായ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇ ഗേറ്റുകൾ സജ്ജമായി. എമിഗ്രേഷൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജവാസാത്ത് കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടതില്ല. വിമാനത്താവളത്തില്‍ 70 ഇ-ഗെയ്റ്റുകള്ളാണ് പ്രവര്‍ത്തന സജ്ജമായത്. എമിഗ്രേഷൻ നടപടികൾ പൂർണമായും സ്മാർട്ട് ഗേറ്റുകൾ വഴി ആയതോടെ യാത്ര ഏറെ എളുപ്പമാകും. മിനിട്ടുകൾക്കുള്ളിൽ തന്നെ എമിഗ്രേഷൻ നടപടികൾ പൂർണ്ണമായും പൂർത്തീകരിച്ചു വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എമിഗ്രേഷൻ കൗണ്ടറിൽ നേരത്തെ ചെയ്തിരുന്ന പാസ്സ്പോർട്ട് സ്കാനിങ്, ഫോട്ടോ എടുക്കൽ തുടങ്ങിയ മുഴുവൻ കാര്യങ്ങൾ സ്മാർട് ഗേറ്റ് പൂർത്തിയാക്കുന്നതോടെ യാത്രക്കാരന് അകത്തു കയറി അടുത്ത ഘട്ടമായി സെക്യൂരിറ്റി പരിശോധനക്ക് കടക്കാനാകും. നേരത്തെ എമിഗ്രേഷൻ ഓഫീസർ ഫിംഗർ അടക്കം പരിശോധിച്ച് പാസ്പോർട്ടിൽ സീൽ അടിച്ച ശേഷം ആയിരുന്നു എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ എളുപ്പത്തിൽ ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി നടപടികൾ പൂർത്തീകരിക്കാനാകുന്നത്.

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ വിമാനത്താവളത്തിലെ ഇ-ഗെയ്റ്റ് സേവനം ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിൽ മനുഷ്യ ഇടപെടലുകളില്ലാതെ യാത്രാ നടപടിക്രമങ്ങള്‍ യാന്ത്രികമായി പൂര്‍ത്തിയാക്കുന്ന 70 ഗെയ്റ്റുകളാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. ജവാസാത്ത് ഡയറക്ടറേറ്റ്, മാതാറാത്ത് ഹോള്‍ഡിംഗ് കമ്പനി, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗെയ്റ്റ് സേവനം ആരംഭിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ ഒന്നാം നമ്പര്‍ ടെര്‍മിനലിനും എക്‌സിക്യൂട്ടീവ് ഓഫീസുകള്‍ക്കുമിടയിലാണ് 70 ഇ-ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഗെയ്റ്റിലും പ്രതിദിനം 2,500 യാത്രക്കാരുടെ വരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദിവസേന ഒന്നേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ഇ-ഗെയ്റ്റുകളിലൂടെ ജിദ്ദ എയര്‍പോര്‍ട്ടിന് കഴിയും. പാസ്പോര്‍ട്ടും മുഖത്തിന്റെ ചിത്രവും സ്‌കാന്‍ ചെയ്ത് യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിക്കാനുള്ള കഴിവാണ് ഇ-ഗെയ്റ്റുകളുടെ സവിശേഷത. ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും പ്രവര്‍ത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

സഊദിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്ക് തുടരുകയും ഭാവിയിൽ കൂടുതൽ ടൂറിസ്റ്റുകൾ ഉൾപ്പെടെ കൂടുതൽ സന്ദർശകരെ സ്വീകരിക്കാൻ നടപടികൾ കൈകൊള്ളുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ റിയാദ് എയർപോർട്ട് ഉൾപ്പെടെ വിവിധ വിമാന താവളങ്ങളിൽ നേരത്തെ തന്നെ ഇ ഗേറ്റ് സംവിധാനം സജ്ജീകരിച്ചിരുന്നു. കൂടുതൽ വിമാനത്താവളങ്ങളിലും ഇ ഗേറ്റ് ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങൾ സംവിധാനിച്ച് എയർപോർട്ടുകൾ സ്മാർട്ട്‌ ആകാനുള്ള ഒരുക്കത്തിലാണ് സഊദി അറേബ്യ.

നിലവിൽ ഇ-ഗെയ്റ്റ് സേവനം നിലവില്‍വരുന്ന നാലാമത്തെ എയര്‍പോര്‍ട്ട് ആയി ജിദ്ദ വിമാനത്താവളം മാറി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നേരത്തെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ എയര്‍പോര്‍ട്ടിലും ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇ-ഗെയ്റ്റ് സേവനം ഇതിനു മുമ്പ് വിജയകരമായി ആരംഭിച്ചിട്ടുണ്ട്. യാത്രാനുഭവം മെച്ചപ്പെടുത്താനും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ സഊദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനും സഹായിക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിനുള്ള നൂതനാശയങ്ങളോടുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ജിദ്ദ വിമാനത്താവളത്തിലെ പരിപാടിയിൽ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്കു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഉസാം അല്‍വഖീത്ത്, സഊദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ, മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി സി.ഇ.ഒ റാഇദ് അല്‍ഇദ്‌രീസി, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ജിനീയര്‍ റാഇദ് അല്‍മുദൈഹിം, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക