മലപ്പുറം: സമസ്തയിലെ പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ നിലപാട് മയപ്പെടുത്തി മുസ്തഫൽ ഫൈസി. അഭിപ്രായ വ്യത്യാസങ്ങൾ മാന്തി വലുതാക്കി വലിയ മുറിവാക്കരുത്. നേതാക്കൾ എന്ത് തീരുമാനം എടുക്കുന്നോ അവിടെയാണ് നാം നിൽക്കേണ്ടതെന്നും മുസ്തഫൽ ഫൈസി തിരൂരിലെ എസ്എംഎഫ് സമ്മേളനത്തിൽ പറഞ്ഞു.
സമസ്ത നേതൃത്വതിനെതിരായ പ്രസംഗത്തെ തുടർന്നാണ് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സമസ്‌തയിലെ ലീഗ് അനുകൂലികളെ ചൊടിപ്പിച്ച സസ്പെൻഷന് പിന്നാലെ സമവായ നീക്കങ്ങൾ. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ജിഫ്രി തങ്ങൾ തന്നെ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് മുസ്തഫൽ ഫൈസിയുടെ മനംമാറ്റം.
മുസ്തഫൽ ഫൈസിക്കെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സമസ്തയിലെ ലീഗ് അനുകൂല മുശാവറ അംഗങ്ങളായ കോറോട് സൈതാലി ഫൈസി, ബഹവുദ്ദീൻ നദ് വി എന്നിവരും മുസ്തഫൽ ഫൈസിക്കൊപ്പം വേദി പങ്കിട്ടു. മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎഫ് സമസ്തയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. പ്രശ്ന പരിഹാരത്തിനായി ലീഗും ജിഫ്രി തങ്ങളുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് സാദിഖ് അലി തങ്ങൾ വിദേശത്ത് നിന്ന് എത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ജിഫ്രി തങ്ങൾ പ്രസ്താവനയിറക്കിയത്.