മലപ്പുറം: അരീക്കോട്, ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കരകയറി. 21 മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിനു ശേഷമാണ് ആനയെ കരകയറ്റാനായത്. ആനയെ കയറ്റാനായി കിണറിൻ്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിർമിച്ചിരുന്നു. അതുവഴി പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി. വനംവകുപ്പിൻ്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മയക്കുവെടിവെച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വെടിവെക്കാതെ തന്നെ ആനയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചു. കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.
പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാരുടെ പരാതി. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് കിണറ്റില്‍ അകപ്പെടുന്നത്.
നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കു ദ്രോഹമായ ആന വിരട്ടിയോടിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഊര്‍ങ്ങാട്ടീരി വെറ്റിലപ്പാറ ഓടക്കയം കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണത്. ആന കിണറ്റില്‍ വീണവിവരം അര്‍ധ രാത്രി വനം വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി കൈകൊണ്ടിരുന്നില്ല. കാലത്ത് ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ജനകീയ ചെറുത്ത് നില്‍പ്പുമൂലം കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞിരുന്നില്ല.
മാരത്തണ്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍ണ ത്രിപാടി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെ നേരം ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് രാത്രി എട്ടോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമായത്. തുടര്‍ന്ന് തീരുമാനം പൊതുജനത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ല കലക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നിന്നാല്‍ കര്‍ശന നടപടി സീകരിക്കുമെന്ന് താക്കീത് നല്‍കുകയും ചെയ്തു. രക്ഷപ്പെടുത്തുന്ന ആനയെ ഉള്‍ക്കാട്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തോട് വനം വകുപ്പ് ആദ്യം വിയോജിച്ചിരുന്നു.
എന്നാല്‍ ജനവികാരം ശക്തമായതോടെ ആനയെ പുറത്ത് എത്തിച്ച ശേഷം ടി ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കുമെന്നും ഉള്‍വനത്തിലേക്ക് അയക്കുന്നതിന് നടപടി സീകരിക്കാമെന്ന് പ്രതിഷേധക്കാരെ അറിയിക്കുകയും ചെയ്തു. വനത്തിന്പുറത്ത് എത്തിക്കുന്ന ആനയെ നിരീക്ഷിക്കാന്‍ വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിച്ച് വെള്ളിയാഴ്ച ഉള്‍വനത്തിലേക്ക് അയക്കുമെന്ന ജില്ല നോര്‍ത്ത് വനം വകുപ്പ് ഓഫിസറുടെ ഉറപ്പിലാണ് സമരം അവസാനിച്ചതും ആനയെ രക്ഷിക്കുന്നതിനുള്ള നടപടിയിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയതും.
വയനാട് വന്യ ജീവി കേന്ദ്രത്തിലെ വെറ്റിനററി സര്‍ജന്മാരായ ഡോ.അജീഷ്, ഡോ. ശ്യാം എന്നിവര്‍ ആനയെ പരിശോധിക്കുകയും ഏറെ നേരം വെള്ളത്തില്‍ കിടന്നതിനാല്‍ മയക്ക് വെടിവെച്ച് പുറത്തെത്തിക്കല്‍ ജീവന്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കിണറിന് സമാന്തരമായി ആഴത്തില്‍ ചാല്‍ ഉണ്ടാക്കി ആനയെ പുറത്തെത്തിക്കാമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു.





