ഉറഞ്ഞുതുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാടിനു ദാരുണാന്ത്യം

0
1379

പാലക്കാട്: പരുതൂര്‍ കുളമുക്കില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. കുളമുക്കു സ്വദേശി ഷൈജു (43) ആണു മരിച്ചത്. കുടുംബാംഗങ്ങൾ ചേർന്നു വർഷം തോറും നടത്താറുള്ള ആട്ടം ചടങ്ങിനിടെയാണു ഷൈജു കാഞ്ഞിരക്കായ കഴിച്ചത്. കായ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ഷൈജുവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ചടങ്ങിനിടെ തുടർച്ചയായി മൂന്നു കായ കഴിച്ചതോടെയാണു ഷൈജുവിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ഞാങ്ങാട്ടിരിയില്‍ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആട്ടം. ചടങ്ങില്‍ ഹനുമാനെ ആവാഹിച്ചു വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു.

ചടങ്ങിനിടെ വെളിച്ചപ്പാടിനു ഫലമൂലാദികളും മറ്റും നല്‍കുന്ന പതിവുണ്ട്. ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വയ്ക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇതു കടിച്ചശേഷം സാധാരണയായി തുപ്പിക്കളയുകയാണു പതിവ്. എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചു എന്നാണു കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്നു കരുതിയെന്നും ഇവര്‍ പറയുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള ആചാരമാണിത്. സിനിഷയാണ് ഷൈജുവിന്റെ ഭാര്യ. എട്ടുവയസുകാരന്‍ അനയ് മകനാണ്.