റിസോർട്ടിലെ അഗ്നിബാധ; മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു

0
1535

ഇസ്താംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ‌ീ റിസോർട്ടിലെ ഹോട്ടലിൽ ഇന്ന് പുലർച്ചെയുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികയ അറിയിച്ചു. നിരാശരായ ഹോട്ടലിലെ താമസക്കാർ കയറുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്സ‌ാക്ഷികൾ പറഞ്ഞു. ഹോട്ടലിലെ ജനാലകളിൽ നിന്ന് ബെഡ്ഷീറ്റുകൾ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ പുറത്തുവന്നു.

തലസ്ഥാനമായ അങ്കാറയിൽ നിന്ന് 170 കിലോമീറ്റർ (100 മൈൽ) വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കർതൽകയ റിസോർട്ടിലാണ് അഗ്നിബാധ. വിവരമറിഞ്ഞ് നിരവധി മന്ത്രിമാർ സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളുടെ വേദന വളരെ വലുതാണ് – ആഭ്യന്തര മന്ത്രി അലി യെർലികയ കർതൽകയയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

66 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു, 51 പേർക്ക് പരിക്കേറ്റു – മന്ത്രി പറഞ്ഞു. മരപ്പലകകളുള്ള 12 നിലകളുള്ള ഗ്രാൻഡ് കർതൽ ഹോട്ടലിൽ പ്രാദേശിക സമയം പുലർച്ചെ 3:27 ന് ആണ് തീപിടുത്തമുണ്ടായതെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്‌ച നീളുന്ന തിരക്കേറിയ സ്കൂ‌ൾ അവധിക്കാലമായതിനാൽ സംഭവ സമയത്ത് ഹോട്ടലിൽ 238 അതിഥികൾ താമസിച്ചിരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.