പ്രകീര്‍ത്തനം; എന്നെ പുകഴ്ത്തിയാല്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത സ്വാഭാവികം: പിണറായി വിജയന്‍

0
859

മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തയാറാക്കിയ പാട്ടിനെ തള്ളിപ്പറയാതെ പിണറായി വിജയന്‍. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്ന് മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘ആരാണ് പാട്ടെഴുതിയത് എന്നറിയില്ല.

ഞാന്‍ പാട്ട് കേട്ടില്ല. വല്ലാതെ അധിക്ഷേപിച്ചുകൊണ്ടിരിക്കുമ്പോള്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ത്തന്നെ അതില്‍ വല്ലാത്ത അസ്വാസ്ഥ്യം നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) ഉണ്ടാകുമെന്നുറപ്പാണ്. അതില്‍ എനിക്ക് സംശയമില്ല.’ – ചിരിച്ചുകൊണ്ട് പിണറായി പറഞ്ഞു.

‘കാരണഭൂതന്‍’ തിരുവാതിരയ്ക്ക് സമാനമായാണ് പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം ഒരുക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മന്ദിരം ഉദ്ഘാടനച്ചടങ്ങില്‍ ആലപിക്കാനാണ് പാട്ടെഴുതിയത്. ധനകാര്യവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്.വിമല്‍ സംഗീതവും നല്‍കി. സമരധീര സാരഥിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.

പഠനകാലം പടയുടെ നടുവിലായിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ പീഡനവും കോവിഡും നിപ്പയും കാലവര്‍ഷക്കെടുതിയും തുടങ്ങി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍വരെ പാട്ടില്‍ വിഷയമായിട്ടുണ്ട്. 

നൂറ് വനിതാ ഉദ്യോഗസ്ഥര്‍ നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനമാലപിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. വ്യക്തിപൂജയെ തള്ളിപ്പറയുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം, പുതിയ ഫീനിക്സ് പാട്ടിനോട് ഇതുവരെ നിലപാടെടുത്തിട്ടില്ല.