കൊച്ചി: നൃത്ത പരിപാടിക്കിടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആശുപത്രിയിൽനിന്ന് ഉമ തോമസ് നടത്തിയ വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമ ടീം എംഎൽഎയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപഴ്‌സൻ രാധാമണി പിള്ള, മറ്റു സഹപ്രവര്‍ത്തകര്‍ എന്നിവരുമായാണ് ഉമ തോമസ് വിഡിയോ കോളിൽ സംസാരിച്ചത്.
ഉമ തോമസിനെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയിരുന്നു. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും റെസ്പിറേറ്ററി തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നിവയാണു തുടരുന്നതെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. ചികിത്സയോടു മികച്ച രീതിയിൽ പ്രതികരിക്കുന്ന ഉമ തോമസ് നന്നായി സംസാരിക്കുന്നുണ്ടെന്നും പറഞ്ഞു. അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വേണ്ടതിനാൽ സന്ദർശകരെ ഉടൻ അനുവദിക്കില്ല. അപകടമുണ്ടായ കഴിഞ്ഞ 29 മുതൽ വെന്റിലേറ്ററിലായിരുന്ന എംഎൽഎയെ ശനിയാഴ്ച വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.
സമൂഹമാധ്യമത്തിലെ പോസ്റ്റിൽനിന്ന്:
‘‘മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,
വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,
മിനിസ്റ്റർ വന്നതിൽ സന്തോഷം’’…
‘മിനിസ്റ്ററേ…’ വീഡിയോ കോളിൽ വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനോട് ഉമാ തോമസ് എംഎൽഎ സംസാരിച്ച് തുടങ്ങിയത് അങ്ങനെയായിരുന്നു. ‘ഇപ്പൊ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം’, വിശേഷങ്ങൾ ഓരോന്നായി ആശുപത്രി മുറിയിലിരുന്നുകൊണ്ട് ഉമാ തോമസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയും മറ്റ് സഹപ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവരോടും എംഎൽഎ വീഡിയോ കോളിലൂടെ സംസാരിച്ചു. ഒരു മാസത്തേക്ക് കുറച്ച് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എംഎൽഎ ഫോണിനിടെ പറയുന്നുണ്ട്. ആശുപത്രിയിൽ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.
നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഉമാതോമസിനെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുകയില്ല. ആരോഗ്യാവസ്ഥയെ സംബന്ധിച്ച് മെല്ലെ മെല്ല ജീവിതത്തിലേക്ക് എം.എല്‍.എ തിരിച്ചുവരുകയാണെന്ന് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.