Tuesday, 14 January - 2025

സിനിമാ സ്റ്റൈലിൽ അറസ്റ്റ്, ഒളിവിലിരുന്ന് ജാമ്യം നേടാൻ ലക്ഷ്യമിട്ടു; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് അപ്രതീക്ഷിതം

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ. കോയമ്പത്തൂരിൽ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് കടക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിട്ടത്. ഇതിനിടെ പോലീസ് എത്തുന്ന വിവരം അറിഞ്ഞു. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനോട് സംസാരിച്ചിരുന്നു. ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ ആ നീക്കം അനുവദിക്കാതെ പൊലീസിൻ്റെ അപ്രതീക്ഷിത അറസ്റ്റാണ് ഉണ്ടായത്.

കൊച്ചിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ ബോബി ചെമ്മണ്ണൂർ അനുമതി തേടിയിരുന്നു. എന്നാൽ പൊലീസ് അനുവദിച്ചില്ല. ലൈംഗിക അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് കേസിൽ ഇടപെട്ട കാര്യവും പൊലീസ് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചു.

അതേ സമയം ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പരാതിക്കാരി ഹണിറോസ് പ്രതികരിച്ചു. സന്തോഷവും ആശ്വാസവും തോന്നുന്ന നിമിഷമാണിതെന്നും, നിയമത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പിന്തുണ ഉറപ്പ് നൽകി. നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി റോസ് പറഞ്ഞു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, ഹണി റോസ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

നാല് മാസം മുമ്പ്ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് അശ്ലീല പരാമര്‍ശമുണ്ടായെന്നും, പലതവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്.

പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമര്‍ശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗീക ധ്വനിയുള്ള പരാമര്‍ശം നടത്തി. ബോബിയുടെ പരാമര്‍ശം പല ആളുകള്‍ക്കും അശ്ലീല അസഭ്യ കമന്റുകള്‍ ഇടാന്‍ ഊര്‍ജമായതായും ഹണി റോസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Most Popular

error: