റിയാദ്: പക്ഷാഘാതം വന്ന് കിടപ്പിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരന് കരുതലും കാവലുമായി റിയാദിലെ ഹുറൈമല ജനറൽ ആശുപത്രിയിലെ മലയാളി നഴ്സുമാർ. റിയാദിലെ മൽഹം പ്രദേശത്തെ സ്വകാര്യ കമ്പനിയിൽ പ്രൊഡക്ഷൻ ഡിസൈനിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖരൻ എട്ടുമാസം മുൻപാണ് റിയാദിലെത്തിയത്.
രാവിലെ ജോലിക്ക് പോകുന്നതിനായി തയ്യാറാവുന്നതിന് കാണാതിരുന്നതിനാൽ സുഹൃത്തുക്കൾ കതകിൽ തട്ടി. തുടർന്ന് പ്രതികരണമില്ലാത്തതിനാൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി കതക് തുറന്നപ്പോൾ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ കിടക്കുന്ന ചന്ദ്രശേഖരനെയാണ് കണ്ടത്. തുടർന്ന് ചന്ദ്രശേഖരനെ സുഹൃത്തുക്കളും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
വിദഗ്ദ്ധ ചികിത്സയ്ക്കായി ദരയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തോളം ദരയ്യ ആശുപത്രിയിൽ തുടർന്നു. പിന്നീട് വീണ്ടും ഹുറൈമല ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ മകൾ ദുർഗ നാട്ടിൽ നിന്നും കേളി സെക്രട്ടറിയുമായി ബന്ധപെടുകയും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര ദരയ്യിൽ പോയി ആശുപത്രിയിലെ വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയും വിഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനുള്ള ക്രമീകരണം ചെയ്തു.
തിരക്കേറിയ ദരയ്യ ആശുപത്രിയിൽ നിന്നും തുടർന്നും വേണ്ടത്ര വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ചന്ദ്രശേഖരന്‍റെ സുഹൃത്ത് മുഖേന ആശുപത്രിക്ക് സമീപം ജോലിചെയ്യുന്ന മലപ്പുറം എടവണ്ണ സ്വദേശി അമീർ ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നറിഞ്ഞ അമീർ പ്രത്യേക അനുവാദത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തുകയും കഞ്ഞി തയ്യാറാക്കി എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ആശുപത്രിയിലെ തിരക്ക് കാരണം പിന്നീട് ഹുറൈമല ജനറൽ ആശുപത്രിയിലേക്ക് ചന്ദ്രശേഖറിനെ മാറ്റി. ഒരു മാസത്തോളം ഹുറൈമലയിലെ ആശുപത്രിയിൽ ലഭിച്ച പരിചരണത്തിലൂടെ കാര്യമായ പുരോഗതി കൈവരിക്കാനായി. ദരയ്യ ആശുപത്രിയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഹുറൈമലയിൽ ലഭിച്ച പരിചരണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ കൃത്യതയാർന്ന കരുതൽ മാനസിക സംഘർഷം കുറച്ചെന്നും ഭക്ഷണം കൃത്യ സമയത്ത് കഴിക്കാൻ അവർ സഹായിക്കുകയും, നാട്ടിലുള്ള ഭാര്യയും മകളുമായി നിരന്തരം സംസാരിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നെന്നും മരുന്നിനേക്കാൾ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തിൽ ഭേദമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് തുടർ ചികിത്സക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു. യാത്ര ചെയ്യാനുള്ള വീൽചെയർ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി തരപ്പെടുത്തി. ടിക്കറ്റും ചന്ദ്രശേഖരന്‍റെ റൂമിലുള്ള വസ്ത്രങ്ങളും മറ്റും കമ്പനി ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് അറിയിച്ചിരുന്നു.
കൃത്യസമയത്ത് ഇത് എത്തിക്കാതിരുന്നതിനാൽ നഴ്സുമാർ തന്നെ യാത്രചെയ്യാനുള്ള വസ്ത്രങ്ങൾ എത്തിച്ചു നൽകി. നസീർ മുള്ളൂർക്കരയാണ് എയർപോർട്ടിൽ എത്തിച്ചത്. കോട്ടയം സ്വദേശി നിതിൻ റിയാദിൽ നിന്നും കൊച്ചി വിമാനത്താവളം വരെ കൂടെ അനുഗമിക്കുകയും കൊച്ചിയിൽ നിന്നും ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു. കൊല്ലം എൻഎസ് ആശുപത്രിയിലാണ് തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.





