രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേയ്ക്ക് തിരിച്ചു; ലേബർ ക്യാമ്പുകളും സന്ദർശിക്കും

0
613

ന്യൂഡൽഹി: ശനിയാഴ്ച ആരംഭിക്കുന്ന രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേയ്ക്ക് തിരിച്ചു. കുവൈറ്റിലെ ഉന്നത ഭരണനേതൃത്വവുമായി നരേന്ദ്ര മോദി ചർച്ചകൾ നടത്തും. ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യക്കാർ താമസിക്കുന്ന ലേബർ ക്യാമ്പുകളും സന്ദർശിക്കും.

കഴിഞ്ഞ 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രതിരോധ, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം അയ്യാരിത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തോട് ഹലാ മോദി ചടങ്ങിൽ വെച്ച് ആശയവിനിമയം നടത്തുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. അറേബ്യൻ ​ഗൾഫ് കപ്പ് ഫുട്ബോൾ ടൂ‍ർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കും.

കുവൈറ്റ് അമീ‍ർ‌ ഹിസ്ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം കുവൈറ്റിലേയ്ക്ക് പുറപ്പെടുന്നുവെന്നായിരുന്നു നരേന്ദ്ര മോദി എക്സിൽ കുറിച്ചത്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നേട്ടത്തിനായി ഭാവിയിലെ സൗഹൃദ സാധ്യതകളാണ്‌ അമീറുമായുള്ള കൂടിക്കാഴ്ചയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും മോദി എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു.