Tuesday, 21 January - 2025

നിലംപതിച്ച് ഇന്ത്യന്‍ രൂപ; ട്രംപ് തന്ന പണി, നേട്ടം കൊയ്യാന്‍ പ്രവാസികള്‍, പരമാവധി നാട്ടിലേക്ക് അയച്ച് പ്രവാസികൾ

ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം കണ്ണുരുട്ടിയതാണ് രൂപയുടെ വീഴ്ചയ്ക്ക് കാരണമായി പറയപ്പെടുന്നത്. ചൈനയുടെയും ബ്രസീലിന്റെയും കറന്‍സി മൂല്യം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വലിയ ആശ്വാസമായിരിക്കുന്നത് പ്രവാസികള്‍ക്കാണ്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഉയര്‍ന്ന മൂല്യം കിട്ടും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജനസംഖ്യ കൊണ്ടും സാമ്പത്തിക കരുത്തുകൊണ്ടും ലോകത്തെ വലിയ കൂട്ടായ്മയാണ് ബ്രിക്‌സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരായിരുന്നു കൂട്ടായ്മയിലുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അംഗബലം കൂടിയിരിക്കുന്നു. ജിസിസി രാജ്യങ്ങള്‍ക്കും പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പ്രബല രാജ്യങ്ങളും കൂട്ടായ്മയില്‍ ഭാഗമാണ്. ഇവരുടെ നീക്കം സംശയത്തോടെ നോക്കുന്ന ട്രംപ് കഴിഞ്ഞ ദിവസം പൊട്ടിച്ച വെടിയാണ് രൂപയ്ക്ക് പണി കൊടുത്തത്.

ബ്രിക്‌സ് രാജ്യങ്ങള്‍ വ്യാപാരത്തിന് വേണ്ടി പുതിയ കറന്‍സി തയ്യാറാക്കും, അല്ലെങ്കില്‍ അംഗരാജ്യങ്ങളിലെ കറന്‍സികളില്‍ ഇടപാട് നടത്തും… എന്നൊക്കെയായിരുന്നു പ്രചാരണം. ഡോളറിന്റെ മേധാവിത്വം തകര്‍ക്കുന്ന ഈ നീക്കത്തിന് പിന്നില്‍ ചൈനയും റഷ്യയുമാണ് എന്ന് അമേരിക്ക കരുതുന്നു. ഡോളറിന്റെ അപ്രമാദിത്വം തകര്‍ന്നാല്‍ അമേരിക്കക്ക് വലിയ തിരിച്ചടി നേരിടും.

നേരത്തെ ഡോളറിനെതിരെ നീങ്ങിയ രാജ്യങ്ങളെല്ലാം നിലംപരിശായ ചരിത്രമുണ്ട്. അതിന് പിന്നില്‍ അമേരിക്കയാണ് എന്ന ആക്ഷേപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ബ്രിക്‌സ് പുതിയ കറന്‍സി കൊണ്ടുവന്നാല്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതി നികുതി 100 ശതമാനമാക്കി ഉയര്‍ത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അമേരിക്ക നികുതി ഉയര്‍ത്തിയാല്‍ എല്ലാ രാജ്യങ്ങളും പെട്ടുപോകും.

ഡോളര്‍ മൂല്യം ഇപ്പോള്‍ ഉയരുകയാണ്. ട്രംപ് കടുത്ത തീരുമാനം എടുത്താല്‍ മറ്റു കറന്‍സികള്‍ തകരുമെന്ന് നിക്ഷേപകര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ഡോളര്‍ സൂചിക 106.28 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്ര തകര്‍ച്ചയായ 84.60 എന്ന നിരക്കിലെത്തിയ ശേഷം 84.58ലേക്ക് കയറി. ചൈനയുടെ യുവാന്‍, ഇന്തോനേഷ്യന്‍ റുപിയ, ദക്ഷിണ കൊറിയയുടെ കറന്‍സി എന്നിവയെല്ലാം ഇടിഞ്ഞു.

ഡോളര്‍ 0.52 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വിലയും ഉയര്‍ന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വേഗത കുറഞ്ഞതും ആശങ്കയാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6.7ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 5.4 ശതമാനമേ മുന്നേറിയുള്ളൂ. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ നടപടി എടുത്തേക്കും. പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്ന് ഈ ആഴ്ച അറിയാം.

അതേസമയം, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പുതിയ സാഹചര്യം നേട്ടമാണ്. രൂപ-ദിര്‍ഹം മൂല്യം 23.04 എന്ന നിരക്കിലേക്ക് എത്തി. 1000 രൂപ ലഭിക്കാന്‍ 43.40 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. കഴിഞ്ഞ ദിവസം രൂപ-ദിര്‍ഹം മൂല്യം 22.89 ആയിരുന്നു. കുവൈത്ത് ദിനാര്‍, ഒമാന്‍ റിയാല്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നിവയുമായുള്ള മൂല്യത്തിലും രൂപയ്ക്ക് വലിയ മാറ്റം വന്നിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് വന്‍ താഴ്ചയിലേക്ക് രൂപയുടെ മൂല്യം എത്തിയത്. വിനിമയ നിരക്ക് ഒരു ദിര്‍ഹം 23.0905 രൂപ എന്ന നിലയിലെത്തിയിരിക്കുകയാണ് (ഡോളര്‍- 84.7425 രൂപ). ഇതിന് മുമ്പ് ദിര്‍ഹത്തിനെതിരെ 23.0803 രൂപ എന്ന നിരക്കിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഇടിവ്. എന്നാല്‍ ഇന്ന് റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.

രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ പ്രവാസികൾക്ക് ഇത് നല്ല സമയമാണ്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ സമയം വിനിയോഗിക്കാം. അതേസമയം ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്കും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.  

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: