കളമശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയെ കൊലപ്പെടുത്തിയത് സുഹൃത്ത്. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്തായ കാക്കനാട് സ്വദേശി ഗിരീഷ്കുമാർ പൊലീസിന്റെ പിടിയിലായി. ഇൻഫോപാർക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ്കുമാർ.
കളമശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയെ കൊലപ്പെടുത്തിയത് സുഹൃത്ത്. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്തായ കാക്കനാട് സ്വദേശി ഗിരീഷ്കുമാർ പൊലീസിന്റെ പിടിയിലായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സി എബ്രഹാമിനെ കളമശേരിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. കൂനംതൈയിലെ അപ്പാർട്മെന്റിലെ ശുചിമുറിയിൽ ആയിരുന്നു ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാൻ ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.





