39ആം വയസ്സിലും കളംനിറഞ്ഞ് കളിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0
660

ലിസ്ബണ്‍: 39ആം വയസ്സിലും കളംനിറഞ്ഞ് കളിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോയുടെ ഇരട്ടഗോളിന്റെ സഹായത്തോടെ യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പോളണ്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തകര്‍ത്തുവിട്ടു. ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലും എത്തി. രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലിന്റെ മുഴുവന്‍ ഗോളുകളും പിറന്നത്. ദേശീയ ടീമിനായി താരത്തിന്റെ 135ാം ഗോള്‍ കൂടിയായിരുന്നു ഇത്. രാജ്യാന്തരകരിയറില്‍ 910 മത്തെ ഗോളും.

72ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ ക്രിസ്റ്റിയാനോ 87ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെ വീണ്ടും വല കുലുക്കി.

റാഫേല്‍ ലിയോ (59), ബ്രൂണോ ഫെര്‍ണാണ്ടസ് (80), പെഡ്രോ നെറ്റോ (83) എന്നിവര്‍ ആണ് പോര്‍ച്ചുഗലിന്റെ മറ്റു ഗോളുകള്‍ നേടിയത്. ഇതോടെ ഈ ലീഗ് സീസണില്‍ റൊണാള്‍ഡോയുടെ സമ്പാദ്യം അഞ്ച് ഗോളുകളായി. 88ാം മിനിറ്റില്‍ ഡൊമിനിക് മാര്‍സുക്ക് ആണ് പോളണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

പുറം വേദന മൂലം സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കിയില്ലാതെയിറങ്ങിയ പോൡഷ് പട, പറങ്കികള്‍ക്ക് ഒരിക്കലും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയതുമില്ല. അവസരങ്ങളെല്ലാം ഗോളായിരുന്നുവെങ്കില്‍ സ്‌കോര്‍ പട്ടിക രണ്ടക്കം കടക്കുമായിരുന്നു.

വിജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍ 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോര്‍ച്ചുഗല്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും നേടിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിത്. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ക്രോയേഷ്യ രണ്ടാമതും നാല് പോയിന്റുമായി പോളണ്ട് മൂന്നാമതുമാണ്.

യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍, ഡെന്‍മാര്‍ക്കിനെ 2-1ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. മറ്റൊരു കളിയില്‍ കരുത്തരായ ക്രൊയേഷ്യയെ സ്‌കോട്‌ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. സെര്‍ബിയയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള മത്സരം ഓരോ ഗോളുകളടിച്ച് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.