മധ്യപ്രദേശ്: തൻ്റെ കോളേജ് പഠനകാലത്ത് പട്ടിണി കിടക്കാതിരിക്കാൻ സൗജന്യമായി ഭക്ഷണം നൽകി സഹായിച്ചിരുന്ന കച്ചവടക്കാരനെ കാണാൻ വർഷങ്ങൾക്കിപ്പുറം ഡിഎസ്പി തേടി എത്തി. മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പിയായ സന്തോഷ് കുമാര്‍ പട്ടേലാണ് തൻ്റെ മോശം കാലഘട്ടത്തിൽ സഹായിച്ച കച്ചവടക്കാരനെ കാണാൻ എത്തിയത്. പച്ചക്കറിക്കച്ചവടക്കാരനായ സൽമാൻ ഖാനാണ് സന്തോഷ് കുമാറിൻ്റെ കോളേജ് പഠന കാലത്ത് സഹായിച്ചിരുന്നത്.
സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് സല്‍മാനെ കാണുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. ഭോപ്പാലിലെ എന്‍ജിനീയറിങ് പഠനകാലത്താണ് സന്തോഷ് സൽമാനെ കണ്ടുമുട്ടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിൽ ജനിച്ച സന്തോഷ് നിരവധി പ്രതിസന്ധികളിലൂടെ കടന്നാണ് ഡിഎസ്പി സ്ഥാനത്ത് എത്തിയത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയ്ക്ക് പഠിക്കുകയും സര്‍വീസ് നേടുകയുമായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് സന്തോഷ് കഴിഞ്ഞത്. അന്ന് ഭക്ഷണം കഴിക്കാൻ പണമില്ലാത്ത കാലത്ത്തന്‍റെ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് സല്‍മാന്‍ പച്ചക്കറികള്‍ സൗജന്യമായി തരുമായിരുന്നു. എല്ലാ രാത്രിയും വെണ്ടക്കയും തക്കാളിയും തനിക്കായി മാറ്റിവെക്കുമായിരുന്നു സന്തോഷ് പറഞ്ഞു.
ഈ സ്നേഹമാണ് വർഷങ്ങൾക്ക് ശേഷം സന്തോഷിനെ സൽമാൻ്റെ അടുത്തേക്ക് എത്തിക്കുന്നത്. വീഡിയോയിൽ പൊലീസ് വണ്ടിയിൽ വന്നിറങ്ങുന്ന സന്തോഷ് സൽമാനോട് അറിയുമോ എന്ന് ചോദിക്കുമ്പോൾ കണ്ട് പരിചയം ഉണ്ടെന്ന് പറയുന്ന സൽമാനെ കാണാം പിന്നീട് മനസ്സിലാക്കിയ ശേഷം രണ്ടുപേരും ആശ്ലേഷിക്കുന്നതും വീഡിയോയിൽ കാണാം.





