കലക്ടറേറ്റ് സ്‌ഫോടനക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം

0
991

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും അടക്കണം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തമിഴ്നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് പ്രതികൾ. നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി.

ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു. പ്രതികൾക്ക് മേൽ യുഎപിഎ ചുമത്തിയതിനാൽ പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

2016 ജൂണ്‍ 15നാണ് സ്ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്.

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.