നിയമസഭയിൽ കയ്യാങ്കളി; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം, വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും: സഭയിൽ നാടകീയ രംഗങ്ങൾ

0
1736

തിരുവനന്തപുരം: രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

• എം.വി.രാഘവനെ തല്ലിയപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്, സഭ തല്ലി പൊളിച്ചപ്പോൾ പുറത്തുനിന്ന് പിന്തുണ കൊടുത്തത് ആരാണ്?–പ്രതിപക്ഷ നേതാവ് ചോദിച്ചു.

• എന്നും പ്രാർ‌ഥിക്കുമ്പോൾ വിചാരിക്കുന്നത് മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണ്–വി.ഡി.സതീശൻ

• എന്റെ വാക്കുകൾ സഭാ രേഖയിൽനിന്ന് നീക്കി. മുഖ്യമന്ത്രി വ്യക്തിപരമായ പരാമർശങ്ങൾ നടത്തി. നിലവാരമില്ലാത്തായാളാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി നല്ല വാക്കുപറ‍ഞ്ഞിരുന്നെങ്കിൽ താൻ വിഷമിച്ചു പോയേനെ എന്നും പ്രതിപക്ഷ നേതാവ്.

• മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ദേശീയ മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നത് സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം–സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസ്.

• 12 മണിക്കാണ് അടിയന്തരപ്രമേയത്തിൻമേൽ ചർച്ച

• പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും നടത്തിയ അധിക്ഷേപകരമായ പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്തു നൽകി.

• സണ്ണി ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്

• രാഷ്ട്രീയ വിവാദങ്ങൾ സഭ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പിആർ വിവാദവും ചർച്ച ചെയ്യും. ചർച്ചയ്ക്ക് സർക്കാർ സമ്മതം അറിയിച്ചു.

• ‘‘തന്റെ പദവിക്ക് അപമാനകരമായ ചോദ്യമാണ് സ്പീക്കർ ചോദിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ ഹനിച്ചത്. ഭരണപക്ഷത്തിന് സ്പീക്കർ കൂട്ടുനിൽക്കുന്നു’’–പ്രതിപക്ഷ നേതാവ്.

• ‘‘സഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത അധിക്ഷേപ വാക്കുകളാണ് സ്പീക്കറെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞത്. പരസ്പര ബഹുമാനം നിലനിർത്തണം. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ മൂർധന്യദിശയാണ് ഇപ്പോള്‍ കണ്ടത്. എത്രമാത്രം അധഃപതിക്കാം എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തെളിയിക്കുന്നത്. സഭ ഇത് അവജ്ഞയോടെ തള്ളുന്നു. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല’’–മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു പ്രതിപക്ഷത്തിന്റേത്. ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനു മുൻപ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതു ശരിയായ നടപടിയല്ലെന്നും സ്പീക്കർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കർ പറയുന്നതെന്ന് വി.ഡി.സതീശൻ ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.

പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടിസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയും മന്ത്രിമാരും സഭയിൽ നേരിട്ടു മറുപടി നൽകണം. ഇത് ഒഴിവാക്കാനാണു നടപടിയെന്നാണു പ്രതിപക്ഷ ആരോപണം.

നിയമസഭാ സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, കൊമ്പുകോർക്കാനുറച്ചാണ് ഭരണ – പ്രതിപക്ഷ കക്ഷികളുടെ നടപടികൾ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശം, പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും മുഖ്യമന്ത്രിയിൽനിന്നു മറുപടി തേടാനുമാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക