മഞ്ഞിനുള്ളിൽ പുതഞ്ഞ് 56 വര്‍ഷം; 1968-ലുണ്ടായ സൈനിക വിമാനം തകർന്ന് മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്

0
2241

1968-ലുണ്ടായ സൈനിക വിമാനാപകടത്തില്‍ ഹിമാചല്‍പ്രദേശിലെ ചുരത്തില്‍ മരിച്ചതാണ് മലയാളി സൈനികന്‍ തോമസ് ചെറിയാന്‍

തിരുവനന്തപുരം: ഹിമാചലിലെ മഞ്ഞുമലയില്‍നിന്ന് കാലങ്ങള്‍ താണ്ടി ബന്ധുക്കള്‍ക്കടുത്തെത്തിയ 22-കാരന്‍ തോമസ് ചെറിയാന്റെ മൃതദേഹം 73-കാരനായ അനുജന്‍ തോമസ് തോമസ് ഏറ്റുവാങ്ങി. 56 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉള്ളില്‍ ഘനീഭവിച്ച കണ്ണുനീര്‍ ഉറ്റവരുടെ ഉള്ളില്‍ വീണുനനഞ്ഞു.
1968-ലുണ്ടായ സൈനിക വിമാനാപകടത്തില്‍ ഹിമാചല്‍പ്രദേശിലെ ചുരത്തില്‍ മരിച്ചതാണ് മലയാളി സൈനികന്‍ തോമസ് ചെറിയാന്‍.

വിമാനം തകര്‍ന്നുവീണ നാള്‍മുതല്‍ തുടരുന്ന പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. 2019-ല്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന തോമസ് ചെറിയാന്‍ ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അന്നുമുതല്‍ കുടുംബം കാത്തിരുന്നു. അച്ഛന്‍ ഒ.എം. തോമസും അമ്മ ഏലിയാമ്മയും മരണത്തെക്കാള്‍ വലിയ അനിശ്ചിത്വത്തില്‍ കഴിയുകയായിരുന്നു.

അച്ഛനുമമ്മയും മരിച്ചുകഴിഞ്ഞപ്പോള്‍ മൂന്നു സഹോദരങ്ങളുടേതായി ആ കാത്തിരിപ്പ്. ”ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു ചേട്ടനെ അവസാനമായി കണ്ടത്. ഹരിദ്വാര്‍ ബി.എച്ച്.ഇ.എല്ലില്‍ ജോലി ലഭിച്ച എന്നെ യാത്രയാക്കാന്‍ വന്നതായിരുന്നു അവധിക്കെത്തിയ ചേട്ടന്‍” -അനുജന്‍ തോമസ് തോമസ് ഓര്‍ത്തു. അതുപറയുമ്പോഴും 26-കാരനായ ചേട്ടന്‍ അതേപ്രായത്തിലെന്നപോലെ ശവപ്പെട്ടിക്കുള്ളില്‍ ഉറങ്ങിക്കിടന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ്, പാങ്ങോട് സൈനികക്യാമ്പ് മേധാവി ബ്രിഗേഡിയര്‍ എം.പി. സലീല്‍, വ്യോമസേനാ താവള സ്റ്റേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ടി.എന്‍. മണികണ്ഠന്‍, സൈനികക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഷീബ രവി തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മൃതദേഹം പാങ്ങോട് സൈനികക്യാമ്പിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിക്കും.

ആദരവേകാന്‍ നാട് ഒരുങ്ങി; സംസ്‌കാരം ഇന്ന്

പത്തനംതിട്ട ഹിമാചല്‍പ്രദേശിലെ റോത്താങ് മേഖലയില്‍ 1968-ല്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് ചെറിയാന് വെള്ളിയാഴ്ച ജന്മനാട് വിട നല്‍കും. സംസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. തിരുവനന്തപുരം പാ ങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30-ന് ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ എത്തിക്കും. ഇവിടെനിന്ന് സൈനിക അക മ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.

12.15-ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് കുറിയാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിക്കും. 12.40-ന് കാരൂര്‍ സെയ്ന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. ഒന്നുമുതല്‍ രണ്ടുവരെ പള്ളി യില്‍ പൊതുദര്‍ശനം. രണ്ടിന് ഡോ.ഏബ്രഹാം
മാര്‍ സെറാഫിം മെത്രാപ്പൊലീത്തയുടെ കാര്‍മി കത്വത്തില്‍ സംസ്‌കാരശുശ്രൂഷ നടക്കും. ഔദ്യോ ഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാ ക്കിയ കല്ലറയിലാണ് സംസ്‌കരിക്കുക. മെത്രാപ്പൊ ലീത്തമാര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ വാഹനങ്ങള്‍ പള്ളി പരിസരത്തും മറ്റ് വാഹനങ്ങള്‍ കാരൂര്‍ സ്‌കൂളിന് സമീപം ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം

1.സൈനികവിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാൻ 2. തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം പുറത്തേക്കു കൊണ്ടുവരുന്നു. 1968-ൽ ഹിമാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകർന്നുവീണ് കാണാതായ 102 പേരിൽ ഒരാളായിരുന്നു പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ തോമസ്‌ ചെറിയാൻ ഫോട്ടോ: ബി. മുരളീകൃഷ്ണൻ (മാതൃഭൂമി)