‘എഡിജിപി ഇന്ത്യക്കകത്തും പുറത്തും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ കണ്ടെത്തണം’; പി.വി അൻവർ

0
1077

കോഴിക്കോട്: വിദ്വേഷ പ്രചാരകനായ ഷാജൻ സ്കറിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് പി.വി അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. എഡിജിപി അജിത് കുമാർ ഇന്ത്യക്കകത്തും പുറത്തും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ കണ്ടെത്തി സർക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. എട്ട് പേജുള്ള പരാതിയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പി.വി അൻവർ കൈമാറിയത്.

മലപ്പുറം എസ്പി ക്യാമ്പ് ഹൗസിലെ അനധികൃത മരം മുറി, തൃശൂർ പൂരം അ​ലങ്കോലമാക്കൽ, മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തൽ, സോളാർ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം, എഡിജിപി അജിത് കുമാറിന്റെയും മുൻ എസ്പി സുജിത് ദാസിന്റെയും നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വർണക്കടത്ത്, താനൂർ പൊലീസ് കസ്റ്റഡി മരണക്കേസിൽ സുജിത് ദാസിന്റെ പങ്ക്, എടവണ്ണയിലെ റിദാൻ ബാസിലിന്റെ കൊലപാതകം, കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനം തുടങ്ങിയ വിവിധ കേസുകൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും പല തവണ അറിയിച്ചിട്ടും നേരിട്ട് കാണാൻ വരാൻ വൈകിയതിന് ​ക്ഷമ ചോദിച്ചുകൊണ്ടാണ്ട് പരാതി ആരംഭിക്കുന്നത്.