ഉറങ്ങാതെ 12 ദിവസം തുടർച്ചയായി ലൈവ് സ്ട്രീം; യൂട്യൂബറുടെ ‘സാഹസികത’

0
1065

തത്സമയ സ്ട്രീമിങ് നടത്തി ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ യൂട്യൂബർ. തുടർച്ചയായി പന്ത്രണ്ട് ദിവസം ഉറങ്ങാതെയിരുന്ന് ഏറ്റവും കൂടുതൽ സമയം ഉണർന്നിരിക്കുന്നതിൻ്റെ നിലവിലെ ലോക റെക്കോർഡ് അനൗദ്യോഗികമായി മറികടന്നിരിക്കുകയാണ് നോർമെ.

ലൈവ് സ്ട്രീമിൽ ഉടനീളം സഹോദരൻ ഡോൺ, നോർമെയുടെ മേൽ വെള്ളം തളിക്കുക, അമിതമായി ക്ഷീണിതനാകുമ്പോൾ നിൽക്കാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള വിവിധ തന്ത്രങ്ങൾ പ്രയോഗിച്ച് ഉണർന്നിരിക്കാൻ സഹായിക്കുന്നുണ്ടായിരുന്നു.

നിരവധി പേരാണ് ലൈവ് വീഡിയോ കണ്ടത്. കമന്‍റുമായും നിരവധി പേരെത്തി. നോര്‍മെയുടെ ആരോഗ്യം കണക്കിലെടുത്ത് വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.

ഇയാളെ പരിശോധിക്കാനായി മെഡിക്കൽ പ്രൊഫഷണലിന്‍റെ സഹായം എത്തിക്കാന്‍ നോർമെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പലരും ശ്രമിച്ചു. നോര്‍മെയുടെ സുരക്ഷയെക്കുറിച്ച് പലരും ആകുലരായിരുന്നു. ജൂലൈ 19-നാണ് നോർമെ തൻ്റെ യൂട്യൂബ് ചാനലിൽ ലൈവുമായെത്തിയത്.

ഇത്തരം ലോക റെക്കോർഡുകൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗികമായി അംഗീകരിക്കില്ല. ഒരു സയൻസ് ഫെയർ പ്രോജക്റ്റിൻ്റെ ഭാഗമായി 264 മണിക്കൂറും ഉണർന്നിരുന്ന റാണ്ടി ഗാർഡ്നർ ആണ് ഇത്തരമൊരു നേട്ടം കൈവരിച്ച ഏറ്റവും ഒടുവിലത്തെ വ്യക്തി. ഇതോടെ ഗാർഡ്‌നർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. പിന്നീട് ദീർഘനാളത്തേക്ക് ഉറക്കമില്ലായ്മ ഇയാളെ അലട്ടുകയും ചെയ്തിരുന്നു.