ചരിത്രം കുറിച്ച് ലക്ഷ്യ സെന്‍; ഒളിംപിക്സ് പുരുഷ ബാഡ്മിൻ്റൺ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

0
747

പാരിസ്: ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍. ഇതോടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 19-21, 21-15, 21-12.

ആദ്യ ഗെയിമിലെ തോല്‍വിയെ മറികടന്ന ലക്ഷ്യ ശക്തമായി തിരിച്ചുവന്നാണ് വിജയം പിടിച്ചെടുത്തത്. ആദ്യ ഗെയിമില്‍ ഇരുവരും 5-5ന് ഒപ്പമെത്തിയെങ്കിലും ഇടവേള സമയത്ത് 11-8ന് ചെന്‍ മുന്നിലെത്തി. ഒരുഘട്ടത്തില്‍ വീണ്ടും 18-18ന് ഒപ്പമെത്താന്‍ ലക്ഷ്യയ്ക്ക് സാധിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ രണ്ട് പോയിന്റുകള്‍ നേടി ചെന്‍ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. 4-1ന് മുന്നിലെത്തിയ ലക്ഷ്യയെ 5-5ന് ചെന്‍ ഒപ്പംപിടിച്ചു. സെറ്റ് ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-10ന് ഇന്ത്യന്‍ താരം മുന്നിലെത്തി. പിന്നീട് ചെന്നിന് ഒരവസരവും നല്‍കാതെ മുന്നേറിയ ലക്ഷ്യ 21-15ന് ഗെയിം സ്വന്തമാക്കിയതോടെ കളി ഡിസൈഡറിലേക്ക് നീങ്ങി. മൂന്നാം ഗെയിമും ആധികാരികമായി സ്വന്തമാക്കിയതോടെ ലക്ഷ്യ സെമി ബെര്‍ത്ത് ഉറപ്പിച്ചു.

ഇന്ത്യന്‍ പ്രീക്വാര്‍ട്ടറി’ല്‍ പ്രണോയ്ക്ക് പരാജയം
പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിയെ തകര്‍ത്താണ് ലക്ഷ്യ ക്വാര്‍ട്ടറിലെത്തിയത്. 39 മിനിറ്റുമാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ലക്ഷ്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് 22കാരനായ ലക്ഷ്യ.