മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. അഞ്ചു സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്നു അക്രമികളുമാണ് വെടിവെപ്പിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത്. വെടിവെപ്പിലും ഏറ്റുമുട്ടലിലും വ്യത്യസ്ത രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേറ്റു.
ഇക്കൂട്ടത്തില്‍ നാലു പേര്‍ ഔദ്യോഗിക ഡ്യൂട്ടിയിലേര്‍പ്പെട്ട പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് മസ്കറ്റിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
ഇന്ത്യക്കാരന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായും കോൺസുലേറ്റ് അറിയിച്ചു.
തലസ്ഥാന നഗരമായ മസ്‌കറ്റിലെ വാദി അൽ കബീറിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ നാല് പൗരന്മാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.