അഞ്ചു വയസ്സുകാരനായ സൗദി ബാലനെ ക്രൂരമായി കൊലപ്പെടുത്തി; സഊദിയിൽ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി

0
2506

തബൂക്ക്: അഞ്ചു വയസ്സുകാരനായ സൗദി ബാലനെ ക്രൂരമായി കൊലപ്പെടുത്തിയ എത്യോപ്യൻ വീട്ടുജോലിക്കാരിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ബാലന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഗുദയാന്‍ അല്‍ബലവിയെ മര്‍ദിച്ചും വടി ഉപയോഗിച്ച് അടിച്ചും ശ്വാസംകിട്ടാതിരിക്കാന്‍ ബോക്സിൽ അടച്ചും മുഖംമൂടിയും കൊലപ്പെടുത്തിയ അലീമ ഫികാഡൊ തസീജാക്കയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

ഇക്കഴിഞ്ഞ റമദാനിലാണ് ബാലൻ കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ ആര്‍ക്കെതിരെയും ആരോപണമോ സംശയമോ ഉന്നയിച്ചിരുന്നില്ല. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങളൊന്നും തുടക്കത്തില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഊര്‍ജിതമായ അന്വേഷണത്തിലൂടെ കേസിന് തുമ്പുണ്ടാക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും സാധിച്ചു. 

സംഭവ ദിവസം ഇഫ്താറിനു തൊട്ടു മുമ്പാണ് വീട്ടിലെ ഇളയ മകനെ കാണാതായതെന്ന് കുടുംബം പൊലീസില്‍ മൊഴിനല്‍കി. പിന്നീട് സ്ത്രീകളുടെ മുറിയില്‍ മരപ്പെട്ടിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ബാലനെ കണ്ടെത്തി. മുറിയിൽ രക്തപ്പാടുകളും കണ്ടെത്തി. കുടുംബത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചു വീട്ടില്‍ താമസിക്കുന്നവരെ കുറിച്ചും പഠിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതില്‍ നിന്ന് 19 കാരിയായ എത്യോപ്യന്‍ വീട്ടുജോലിക്കാരിയെ കുറിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.

തീര്‍ത്തും സ്വാഭാവിക രീതിയിലാണ് വീട്ടുജോലിക്കാരി പെരുമാറിയിരുന്നത്. 
കൊലപാതകം നടത്തിയ ശേഷം മുറിയിലെ രക്തം തുണി ഉപയോഗിച്ച് തുടക്കുകയും കഴുകുകയും ചെയ്ത വീട്ടുജോലിക്കാരി ബാലനെ അടിക്കാന്‍ ഉപയോഗിച്ച വടി ഒളിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം പിന്നീട് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ വീട്ടുജോലിക്കാരി സാധാരണ നിലയില്‍ ജോലികളില്‍ മുഴുകുകയും ചെയ്തു. 

സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ വീട്ടുജോലിക്കാരി സംഭവത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്ന് വാദിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. മര്‍ദിക്കുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബാലന്റെ ദേഹത്തു നിന്ന് രക്തം ഒലിക്കാന്‍ തുടങ്ങിയെന്നും ഇതോടെ ബാലനെ എടുത്തുകൊണ്ടുപോയി മുറിയിലെ മരപ്പെട്ടിയില്‍ ഒളിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. കരയാനും നിലവിളിക്കാനും തുടങ്ങിയതോടെ ബാലനെ ശ്വാസംമുട്ടിക്കുകയും മരപ്പെട്ടിയിൽ അടക്കുകയുമായിരുന്നെന്ന് യുവതി കുറ്റസമ്മതം നടത്തി. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയപരിശോധനയില്‍ യുവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടർന്നാണ് ഇവരെ കുറ്റക്കാരിയെന്ന് വിധിച്ച് വധശിക്ഷ നടപ്പാക്കിയത്.